റിയാദ്: തങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിംഗ് 777-200 വിമാനങ്ങള്‍ അന്താരാഷ്ട്ര ഉപരോധം നേരിടുന്ന ഒരു എയര്‍ലൈനിന് കൈമാറിയെന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ 'സൗദിയ'.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്‌സി'ല്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് വിമാനക്കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. 2023 ജൂണ്‍ 7-ന് സൗദി അറേബ്യയ്ക്ക് പുറത്ത് രജിസ്റ്റര്‍ ചെയ്ത ഒരു കമ്പനിക്കാണ് ഈ വിമാനങ്ങള്‍ വിറ്റതെന്ന് കമ്പനി അറിയിച്ചു. എല്ലാ നിയമപരവും വാണിജ്യപരവുമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് ഇടപാട് പൂര്‍ത്തിയാക്കിയതെന്നും സൗദിയ വ്യക്തമാക്കി.
'വില്‍പ്പന പൂര്‍ത്തിയായതിന് ശേഷം, ഈ വിമാനങ്ങളുമായി സൗദിയയ്ക്ക് യാതൊരുവിധ പ്രവര്‍ത്തനപരമോ വാണിജ്യപരമോ ആയ ബന്ധവുമില്ല,' എന്ന് എയര്‍ലൈന്‍ അറിയിച്ചു. എന്നാല്‍, വിമാനം വാങ്ങിയ കമ്പനിയെക്കുറിച്ചുള്ള വിവരങ്ങളോ മറ്റ് വിശദാംശങ്ങളോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മുന്‍ സൗദിയ വിമാനങ്ങള്‍ ഉപരോധം നേരിടുന്ന ഒരു എയര്‍ലൈന്‍ ഉപയോഗിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ്, വിമാനങ്ങളുടെ തുടര്‍ ഉപയോഗത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് എയര്‍ലൈന്‍ രംഗത്തെത്തിയത്.
സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് എന്നറിയപ്പെട്ടിരുന്ന സൗദിയ 1945 സെപ്റ്റംബറിലാണ് സ്ഥാപിതമായത്. രാജ്യത്തെ ഏറ്റവും പഴയ വിമാനക്കമ്പനിയാണിത്. കമ്പനിയുടെ വെബ്‌സൈറ്റ് പ്രകാരം, നിലവില്‍ 149 പാസഞ്ചര്‍ വിമാനങ്ങളാണ് സൗദിയയുടെ പക്കലുള്ളത്. ഇതില്‍ A320, A321, A330 കുടുംബത്തില്‍പ്പെട്ട 95 എയര്‍ബസ് വിമാനങ്ങളും, 777, 787 ഡ്രീംലൈനര്‍ ശ്രേണിയില്‍പ്പെട്ട 54 ബോയിംഗ് വിമാനങ്ങളും ഉള്‍പ്പെടുന്നു.
സൗദിയ നേരത്തെ ഉപയോഗിച്ചിരുന്ന ബോയിംഗ് വിമാനങ്ങള്‍ ഇറാന്റെ 'മാഹാന്‍ എയര്‍' സ്വന്തമാക്കിയെന്നാണ് പ്രചാരണം. കുറഞ്ഞത് അഞ്ച് ബോയിംഗ് 777-200ER വിമാനങ്ങളെങ്കിലും ഇത്തരത്തില്‍ ഇറാനിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഈ വിമാനങ്ങള്‍ ഇതിനകം ഇറാനില്‍ എത്തിച്ചേരുകയോ അല്ലെങ്കില്‍ എത്തിക്കൊണ്ടിരിക്കുകയോ ആണെന്നും ഇതില്‍ കുറഞ്ഞത് രണ്ട് വിമാനങ്ങളെങ്കിലും ടെഹ്റാനിലെ മെഹ്റാബാദ് വിമാനത്താവളത്തില്‍ അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി എത്തിച്ചിട്ടുണ്ടെന്നും വൈകാതെ ഇവ ഇറാനിലെ വാണിജ്യ വിമാന സര്‍വീസുകളുടെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Related News