ടെഹ്‌റാന്‍: ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് സൈപ്രസ് പതാകയേന്തിയ 'എം/വി ജിഎഫ്എസ് ഗാലക്‌സി' എന്ന ചരക്കുകപ്പലിനുനേരെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് ഇറാനുമേല്‍ പുതിയ സൈനികാക്രമണം നടത്തിയതായി യു.എസ് സൈന്യം അറിയിച്ചു. കപ്പലിലെ ഒരു സിവിലിയന്‍ ജീവനക്കാരനെ കാണാതായിട്ടുണ്ടെന്നും, കപ്പലിലുണ്ടായ തീപിടിത്തവും എന്‍ജിന്‍ റൂമിന് സംഭവിച്ച കനത്ത കേടുപാടുകളും കാരണം യാത്ര തുടരാനാവാത്ത അവസ്ഥയിലാണെന്നും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് എക്‌സ്‌വഴി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരമാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
തങ്ങളുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് 'അനുവദനീയമല്ലാത്ത പാതയിലൂടെ' സഞ്ചരിച്ച ഒരു കപ്പലിന് നേരെ വെടിവെപ്പ് നടത്തിയതായി നേരത്തെ ഇറാന്‍ സമ്മതിച്ചിരുന്നു. ഇതിനുപിന്നാലെ ഹോര്‍മുസ് കടലിടുക്ക് താല്‍ക്കാലികമായി അടച്ചതായും ഇറാന്‍ ഔദ്യോഗികമായി അറിയിച്ചു. കൂടുതല്‍ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നാല്‍ മേഖലയിലെ ശത്രുതാപരമായ മറ്റ് കേന്ദ്രങ്ങളെയും ലക്ഷ്യമിടുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
യു.എസ് സൈനിക പ്രഖ്യാപനത്തിന് പിന്നാലെ, ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള തീരദേശങ്ങളില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്ദര്‍ അബ്ബാസ്, സിരിക്, ഖെഷ്ം ദ്വീപ്, ബുഷെര്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായി സ്റ്റേറ്റ് ടിവിയും മെഹര്‍ വാര്‍ത്താ ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ തെറ്റായ തീരുമാനമാണ് എടുത്തതെന്നും അതിനാല്‍ അവര്‍ വില നല്‍കേണ്ടിവരുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
ാ
യുദ്ധത്തിന്റെ തുടക്കത്തില്‍ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖാംനഇയുടെ പിന്‍ഗാമിയായി വന്ന പുതിയ പരമാധികാരി മുജ്തബ ഖാംനഇ, തന്റെ പിതാവിന്റെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ക്കായി ഇറാനും ഒമാനും തമ്മില്‍ വിദേശകാര്യ മന്ത്രിതല കൂടിക്കാഴ്ച നടത്തിയിരുന്നു. അന്താരാഷ്ട്ര ജലപാതയായി കണക്കാക്കപ്പെടുന്ന ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം തങ്ങള്‍ക്കായിരിക്കുമെന്നും അതുവഴി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കുമെന്നുമാണ് ഇറാന്റെ നിലപാട്.
Related News