ടെഹ്‌റാന്‍: അറബ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്കും താവളങ്ങള്‍ക്കും നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡുകള്‍ സ്ഥിരീകരിച്ചു. ജോര്‍ദാനിലെ പ്രിന്‍സ് ഹസ്സന്‍ എയര്‍ ബേസ്, ബഹ്‌റൈനിലെ യുഎസ് മിലിട്ടറി ഡ്രോണ്‍ കമാന്‍ഡ് സെന്റര്‍, കുവൈറ്റിലെ അലി അല്‍-സലേം എയര്‍ ബേസ് എന്നിവയാണ് ആക്രമിക്കപ്പെട്ടതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ IRNA റിപ്പോര്‍ട്ട് ചെയ്തു. ഒമാനിലെ റഡാര്‍ സംവിധാനങ്ങളും തകര്‍ക്കപ്പെട്ടിട്ടുണ്ട്.
ജോര്‍ദാന്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച നാല് ഇറാനിയന്‍ റോക്കറ്റുകള്‍ സൈന്യം വെടിവെച്ചിട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും, രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ഏത് നീക്കവും ശക്തമായി പ്രതിരോധിക്കുമെന്ന് ജോര്‍ദാനിയന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. കുവൈറ്റ് വ്യോമാതിര്‍ത്തിയിലെ ശത്രുനീക്കങ്ങളെ നേരിട്ടുകൊണ്ടിരിക്കുകയാണെന്ന് കുവൈറ്റ് സായുധ സേനയും അറിയിച്ചു. ആക്രമണങ്ങളെത്തുടര്‍ന്ന് ബഹ്‌റൈനില്‍ വ്യോമാക്രമണ സൈറണുകള്‍ മുഴങ്ങുകയും ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
ഹോര്‍മുസ് കടലിടുക്ക് അടച്ചുപൂട്ടുന്നതായി ഞായറാഴ്ച ഇറാന്‍ പ്രഖ്യാപിച്ചിരുന്നു. വാഷിംഗ്ടണും ടെഹ്‌റാനും തമ്മില്‍ ഉണ്ടാക്കിയ താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തകര്‍ന്നതോടെയാണ് നിലവിലെ സംഘര്‍ഷം രൂക്ഷമായത്. ഫെബ്രുവരി അവസാനം ഇറാന്‍ പരമോന്നത നേതാവ് കൊല്ലപ്പെട്ട യുഎസ്-ഇസ്രായേല്‍ ആക്രമണത്തോടെയാണ് ഈ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. നിലവിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാനുള്ള നയതന്ത്ര ശ്രമങ്ങള്‍ തുടരുകയാണെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ അവസാനിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്.
വാഷിംഗ്ടണും ടെഹ്‌റാനും തമ്മില്‍ നേരത്തെ ഒപ്പുവെച്ച ധാരണാപത്രങ്ങളും വെടിനിര്‍ത്തല്‍ വ്യവസ്ഥകളും പൂര്‍ണ്ണമായി തകരാതെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇരുപക്ഷത്തിലും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും, അമേരിക്ക വെടിനിര്‍ത്തല്‍ അവസാനിച്ചതായി പ്രഖ്യാപിച്ചതും ഇരുഭാഗത്തുനിന്നും തുടരുന്ന സൈനിക നടപടികളും നയതന്ത്ര നീക്കങ്ങള്‍ക്ക് കനത്ത വെല്ലുവിളിയാകുന്നുണ്ട്.
Related News