അബുദാബി: ഹോര്‍മുസ് കടലിടുക്കിന്റെ തെക്കന്‍ പാതയില്‍ ഒമാന്‍ സമുദ്രാതിര്‍ത്തിയില്‍ വെച്ച് യുഎഇ ദേശീയ ടാങ്കറുകളായ മൊംബാസ, അല്‍ ബഹിയ എന്നിവയ്ക്ക് നേരെ രണ്ട് ഇറാനിയന്‍ ക്രൂസ് മിസൈല്‍ ആക്രമണമുണ്ടായതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. മൊംബാസ ടാങ്കറിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരനായ ഒരു ജീവനക്കാരന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ നാല് പേര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ ആറ് ഇന്ത്യന്‍ പൗരന്മാരും രണ്ട് ഉക്രേനിയന്‍ പൗരന്മാരുമാണ് ഉള്‍പ്പെടുന്നത്. ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതത്തിന് മേല്‍ നിയന്ത്രണം സ്ഥാപിക്കാനും സ്വാധീനം നിലനിര്‍ത്താനുമുള്ള തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഇറാന്‍ ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ആക്രമണത്തെ തുടര്‍ന്ന് കപ്പലുകളിലുണ്ടായ തീപിടുത്തം ടാങ്കറുകള്‍ക്ക് ഭൗതിക നാശനഷ്ടം വരുത്തി. തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കി. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനവും മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും ഭീഷണിപ്പെടുത്തുന്നതുമായ ഈ ആക്രമണത്തെ പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ദേശീയ താല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഈ പ്രകോപനത്തോട് പ്രതികരിക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുമുള്ള പൂര്‍ണ്ണാവകാശം രാജ്യത്തിനുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഏത് ഭീഷണികളെയും നേരിടാന്‍ രാജ്യം പൂര്‍ണ്ണ സജ്ജമാണെന്നും സുരക്ഷയെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടി നല്‍കുമെന്നും മന്ത്രാലയം മുന്നറിയിപ്പു നല്‍കി.
അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയെന്നോണം ഗള്‍ഫ് മേഖലയിലെ വിവിധ യുഎസ് ബന്ധിത സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) അവകാശപ്പെട്ടു. ബഹ്‌റൈനിലെ ഷെയ്ഖ് ഇസാ വ്യോമതാവളം, കുവൈറ്റിലെ അലി അല്‍-സലേം, അഹമ്മദ് അല്‍-ജാബര്‍ വ്യോമതാവളങ്ങള്‍ എന്നിവയാണ് പ്രധാനമായും ആക്രമിച്ചതെന്ന് ഐ.ആര്‍.ജി.സി അറിയിച്ചു. ഈ കേന്ദ്രങ്ങളിലെ ഇന്ധന ടാങ്കറുകള്‍, പട്രിയോട്ട് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തന്ത്രപ്രധാന റഡാര്‍ സംവിധാനങ്ങള്‍ എന്നിവ തകര്‍ത്തതായും അവര്‍ അവകാശപ്പെടുന്നു.
ഈ വ്യോമതാവളങ്ങള്‍ക്ക് പുറമെ ജോര്‍ദാനിലെ പ്രിന്‍സ് ഹസ്സന്‍ വ്യോമതാവളത്തിലും ഐ.ആര്‍.ജി.സി ആക്രമണം നടത്തി. ഇവിടെ വെടിമരുന്ന് സംഭരണശാലകളിലും ഇന്ധന ഡിപ്പോകളിലും തീപിടുത്തമുണ്ടായിട്ടുണ്ട്. ഒമാന്‍, ബഹ്‌റൈന്‍, കുവൈറ്റ്, ഖത്തര്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലെ വിവിധ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. യുഎസ് ബന്ധിത അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങളെന്ന് ഐ.ആര്‍.ജി.സി അവകാശപ്പെടുന്നുണ്ടെങ്കിലും, സൈനികോപകരണങ്ങളും മറ്റും തകര്‍ക്കപ്പെട്ടുവെന്ന രീതിയിലുള്ള ചില അവകാശവാദങ്ങള്‍ സ്വതന്ത്രമായി സ്ഥിരീകരിച്ചിട്ടില്ല.
ഹോര്‍മുസ് കടലിടുക്കിനെ ഒരു 'സ്വര്‍ണ്ണായുധം' എന്നാണ് ടെഹ്‌റാന്‍ കാണുന്നത്. സമുദ്രപാതയിലെ തടസ്സങ്ങള്‍ക്കുള്ള ഭീഷണിയിലൂടെ അമേരിക്കയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇറാന്റെ അധികാരം തകര്‍ക്കാനും ഇതര സുരക്ഷാ ക്രമീകരണങ്ങളിലൂടെയും സാമ്പത്തിക നടപടികളിലൂടെയും സ്വാധീനം ഇല്ലാതാക്കാനുമുള്ള അമേരിക്കന്‍ ശ്രമങ്ങള്‍ക്കുള്ള മറുപടിയായാണ് ഈ ആക്രമണങ്ങളെ ഇറാന്‍ കാണുന്നത്. ഇറാനിയന്‍ തുറമുഖങ്ങളുടെ ഉപരോധവും എണ്ണ ഉപരോധ ഇളവുകള്‍ റദ്ദാക്കിയതും ദേശീയ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പ്രതികാര നടപടികള്‍ അനിവാര്യമാക്കുന്നുവെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. കൂടാതെ, യാതൊരു നിയന്ത്രണവുമില്ലാത്ത സ്വതന്ത്ര നാവിഗേഷന് അനുവാദം നല്‍കുന്നതിന് പകരം, അംഗീകൃത പാതകളിലൂടെയുള്ള ഷിപ്പിംഗ് നിയന്ത്രിക്കാനും ആവശ്യമെങ്കില്‍ ട്രാന്‍സിറ്റ് ഫീസ് ഈടാക്കാനുമുള്ള അവകാശം തങ്ങള്‍ക്കുണ്ടെന്ന് ഈ സംഭവങ്ങളിലൂടെ ഇറാന്‍ ഉറപ്പിച്ചു പറയുന്നു.
Related News