റിയാദ്: സൗദി അറേബ്യയില്‍ ഈ വര്‍ഷത്തെ ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയതോടെ കിഴക്കന്‍ പ്രവിശ്യയിലെ ജനജീവിതം സ്തംഭിച്ചു. ചൊവ്വാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു.
അല്‍-അഹ്‌സ നഗരത്തിലാണ് താപനില 50°Cല്‍ എത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി (NCM) സ്ഥിരീകരിച്ചു. മെയ് 29-ന് ഇവിടെ 49.3 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയിരുന്നു. ദമ്മാം, ദഹ്‌റാന്‍, അല്‍ഖോബാര്‍, ജുബൈല്‍, ഖത്തീഫ് തുടങ്ങി കിഴക്കന്‍ പ്രവിശ്യയിലെ മിക്ക പ്രദേശങ്ങളിലും താപനില 49 മുതല്‍ 50 ഡിഗ്രി വരെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഉച്ചകഴിഞ്ഞ് 5 മണിവരെ നീണ്ടുനിന്ന ഈ കടുത്ത ചൂടില്‍ ഹൈവേകളിലും തുറസ്സായ സ്ഥലങ്ങളിലും പൊടിക്കാറ്റ് വീശിയടിക്കാനും ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ സൗദി അറേബ്യയില്‍ സാധാരണയേക്കാള്‍ ഉയര്‍ന്ന താപനില അനുഭവപ്പെടുമെന്ന് എന്‍.സി.എം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
കടുത്ത ചൂടിനെ തുടര്‍ന്ന് ജനങ്ങള്‍ തങ്ങളുടെ ദിനചര്യകളില്‍ മാറ്റം വരുത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു. പുറത്തിറങ്ങുമ്പോള്‍ പരമാവധി തണലില്‍ നില്‍ക്കാനും സൂര്യന്റെ ചൂട് ഏറ്റവുമധികം ഉള്ള സമയങ്ങളില്‍ പുറത്തിറങ്ങാതിരിക്കാനും ശ്രമിക്കുന്നുണ്ടെന്ന് കിഴക്കന്‍ പ്രവിശ്യയിലെ താമസക്കാരിയായ റഹാഫ് അല്‍-മദനി വ്യക്തമാക്കി. ഹൈഡ്രേറ്റഡ് ആയിരിക്കാനും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാനും അവര്‍ ശ്രദ്ധിക്കുന്നുണ്ട്.
ചൂട് കാരണം പകല്‍ സമയത്തെ യാത്രകള്‍ പരമാവധി ഒഴിവാക്കുന്നതായും ആളുകള്‍ പറയുന്നു. ഇന്‍ഡോര്‍ പഡേല്‍, ഷോപ്പിംഗ് മാളുകള്‍, കഫേകള്‍ തുടങ്ങിയ ശീതികരിച്ച ഇന്‍ഡോര്‍ വിനോദങ്ങളിലേക്ക് ആളുകള്‍ തിരിഞ്ഞിട്ടുണ്ടെന്നും വൈകുന്നേരങ്ങളില്‍ താപനില കുറയുമ്പോള്‍ പുറത്തിറങ്ങി നടക്കാറുണ്ടെന്നും പ്രദേശവാസികള്‍ വ്യക്തമാക്കി.
Related News