കൊച്ചി: യാഥാര്‍ഥ്യത്തിന് നിരക്കാത്ത അടിസ്ഥാന രഹിതമായ ആരോപണമാണ് സി.പി.എം നേതാവ് ജി. സുധാകരന്‍ തനിക്കെതിരെ ഉന്നയിച്ചിരിക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി കെ.വി തോമസ്. ജി. സുധാകരന് എഴുതിയ തുറന്ന കത്തിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രതിമാസം എനിക്ക് പത്തു മുപ്പതുലക്ഷം രൂപ കിട്ടുമെന്ന ധാരണ കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. എനിക്കു പ്രതിമാസം എം.പി, എം.എല്‍.എ, കോളേജ് അധ്യാപകന്‍ എന്നീ നിലകളില്‍ 1,25,000/ രൂപയാണ് പ്രതിമാസം പെന്‍ഷനായി ലഭിക്കുന്നത്. ഓണറേറിയത്തിന് പകരം ക്യാബിനറ്റ് മന്ത്രിക്ക് ലഭിക്കുന്ന ഉന്നത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എടുക്കാമായിരുന്നിട്ടും ഓണറേറിയം സ്വീകരിക്കാന്‍ കാരണം 2026 ല്‍ ഈ നിയമനം അവസാനിക്കുമ്പോള്‍ വീണ്ടും പെന്‍ഷനെ ആശ്രയിക്കേണ്ടിവരുമെന്നതിനാലാണെന്നും കെ.വി തോമസ് കത്തില്‍ വിശദീകരിച്ചു. കത്തിന്റെ പൂര്‍ണ രൂപം:
പ്രിയ സഖാവ് ജി. സുധാകരന്‍,
യാഥാര്‍ഥ്യത്തിന് നിരക്കാത്ത അടിസ്ഥാന രഹിതമായ ഒരു ആരോപണം താങ്കളുടേതായി,
എനിക്കെതിരെ കഴിഞ്ഞ മാര്‍ച്ച് 10ന് പുറത്തിറങ്ങിയ പത്രങ്ങളില്‍ വായിക്കാന്‍ കഴിഞ്ഞു.
അത് പ്രസിദ്ധീകരണത്തിന് നല്‍കും മുമ്പ് വിഷയത്തിന്റെ നിജസ്ഥിതി എന്നോട് തേടിയിരുന്നെങ്കില്‍ താങ്കളെപ്പോലൊരാള്‍ക്ക് അങ്ങനെ പറയേണ്ടിവരില്ലായിരുന്നു.
നാം തമ്മില്‍ ഏതെങ്കിലും തരത്തില്‍ പരിഭവമോ വിദ്വേഷമോ ഇല്ലാത്ത നിലക്ക് അതിന് മടിക്കേണ്ടിയിരുന്നില്ല.
അധ്യാപകര്‍ക്കും ജനപ്രതിനിധികള്‍ക്കും അനുവദിച്ചിട്ടുള്ള അതേ പെന്‍ഷനാണ് എനിക്കും ലഭിക്കുന്നത്. താങ്കള്‍ സൂചിപ്പിച്ച പ്രതിമാസം പത്തു മുപ്പതുലക്ഷം രൂപ കിട്ടുമെന്ന ധാരണ കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
2022 ല്‍ കണ്ണൂരില്‍ നടന്ന സി.പി.എം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനോടൊപ്പം ഞാനും വേദി പങ്കിടുകയുണ്ടായി. ഫെഡറലിസം എന്ന വിഷയമായിരുന്നു പ്രമേയം. അതിന്റെ പേരില്‍ എ.കെ. ആന്റണി ചെയര്‍മാനായ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ അച്ചടക്ക സമിതി എന്നെ തരം താഴ്ത്തി.
''ഇടതുപക്ഷ കാഴ്ചപ്പാടുള്ള നെഹൃുവിയന്‍ സോഷ്യലിസ്റ്റ് ആണെന്നാണ്'' ഞാന്‍ അന്നും പറഞ്ഞത്. ഒരു സന്ദര്‍ഭത്തിലും സിപിഎമ്മിലോ മറ്റ് ഏതെങ്കിലും പാര്‍ട്ടിയിലോ അംഗത്വം എടുക്കാന്‍ ഞാന്‍ മുതിര്‍ന്നിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും, അന്നത്തെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അറിയാവുന്നതാണ്.
ഡല്‍ഹിയില്‍ അരനൂറ്റാണ്ടോളമായ രാഷ്ട്രീയ ഭരണ നിര്‍വഹണ പരിചയ സമ്പത്ത് കേരളത്തിന്റെ വികസനത്തിനായി പ്രയോജനപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് ഞാനിപ്പോള്‍ കേരള സര്‍ക്കാരിന് വേണ്ടി സേവനം തുടരുന്നത്. മാന്യമായ ഒരു സാമൂഹ്യ പ്രവര്‍ത്തനം കൂടിയാണതെന്ന് എനിക്കറിയാം. മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നത് ഒരു അഭിമാനമായി ഞാന്‍ കാണുന്നു.
2023 ജനുവരി മാസത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടു കൂടി എന്റെ പ്രവര്‍ത്തനം തുടങ്ങിയത്. അതിന് ഒരു ലക്ഷം രൂപ ഓണറേറിയവും യാത്രാസൗകര്യങ്ങളും താമസസൗകര്യവുമാണ് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുള്ളത്. വിമാനയാത്ര ടിക്കറ്റ് ഏര്‍പ്പാട് ചെയ്യുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ ഒഡെപെക് ആണ്. അവര്‍ യാത്ര സമയത്ത് ടിക്കറ്റ് എടുത്തു നല്‍കും.
എം.പി, എം.എല്‍.എ, കോളേജ് അധ്യാപകന്‍ എന്നീ നിലകളില്‍ 1,25,000/ രൂപ പ്രതിമാസം പെന്‍ഷനായി എനിക്ക് ലഭ്യമാകുന്നുണ്ട്.
ഓണറേറിയത്തിന് പകരം ക്യാമ്പിനറ്റ് മന്ത്രിക്ക് ലഭിക്കുന്ന ഉന്നത ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എടുക്കാമായിരുന്നിട്ടും ഓണറേറിയം സ്വീകരിക്കാന്‍ കാരണം 2026 ല്‍ ഈ നിയമനം അവസാനിക്കുമ്പോള്‍ വീണ്ടും പെന്‍ഷനെ ആശ്രയിക്കേണ്ടിവരും. ഒരിക്കല്‍ നിര്‍ത്തിവെച്ച പെന്‍ഷന്‍ വീണ്ടും ആരംഭിക്കുന്നത് എളുപ്പമല്ലാത്ത പശ്ചാത്തലത്തിലാണ് ഒരു ലക്ഷം രൂപ ഓണറേറിയം സ്വീകരിച്ചത്.
2023-24 വര്‍ഷത്തെ എന്റെ വിമാനയാത്ര ചെലവ് 5 ലക്ഷത്തില്‍ താഴെയാണ്. എനിക്ക് ലഭിച്ചിരിക്കുന്ന അക്കൌണ്ട് ഹെഡ്ഡില്‍ തന്നെയാണ് കേരള ഹൗസിലെ റസിഡന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥരുടെ യാത്ര ചെലവ് കൂടി ഉള്‍പ്പെടുന്നത്. അതാണ് ആദ്യം അഞ്ച് ലക്ഷവും പിന്നീട് ആറ് ലക്ഷവും നല്‍കി 11 ലക്ഷമായി മാറിയത്. കൂടാതെ കേരളഹൗസിലെ കറണ്ട് ചാര്‍ജ്ജും, വെള്ളക്കരവും ഇതേ അക്കൌണ്ടില്‍ തന്നെയാണ് വന്നു ചേരുന്നത്.
ഞാന്‍ കേന്ദ്ര മന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവെച്ച വൈപ്പിന്‍ ഗെയ്ല്‍ പദ്ധതി പൂര്‍ത്തീകരിച്ചതും, 30 മീറ്റര്‍ വീതിയില്‍ ദേശീയപാത മതിയെന്ന് നിയമസഭ ഐക്യകണ്‌ഠേന നിയമം പാസാക്കിയ കേരളത്തില്‍ ഇന്ന് 75 മീറ്ററാണ് ദേശീയപാത. അതോടൊപ്പം മികച്ച സര്‍വ്വീസ് റോഡുകളും യാഥാര്‍ഥ്യമായി. പൂര്‍ത്തീകരണത്തിലേക്ക് നീങ്ങുന്ന വിഴിഞ്ഞം തുറമുഖം ഉള്‍പ്പെടെയുള്ള വികസനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിന്റെ നേട്ടങ്ങളാണ്.
കൊല്ലം സമ്മേളനത്തില്‍ പാസാക്കിയ നവകേരള വികസനവും, ഡല്‍ഹിയുടെ ചരിത്രത്തില്‍ ആദ്യമായി കേരള ഗവര്‍ണര്‍, എംപിമാര്‍, മുഖ്യമന്ത്രി എന്നിവരുടെ സാന്നിധ്യത്തില്‍ കേരളം ഒന്നിച്ച് മുന്നോട്ട് പോകണമെന്ന് നടത്തിയ ആഹ്വാനവും, കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ കേരളഹൌസിലെത്തി കേരള ഗവര്‍ണറും മുഖ്യമന്ത്രിയുമായി ഒന്നിച്ച് പ്രാതല്‍ കഴിച്ച് ചര്‍ച്ചകള്‍ നടത്തിയതും മികച്ച രാഷ്ട്രീയ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന ഒരു അവസരമായിട്ട് ഞാന്‍ ഇതിനെ കാണുന്നു.
ഇപ്പോള്‍ കാര്യങ്ങളില്‍ താങ്കള്‍ക്ക് വ്യക്തത വന്നതായി ആശിക്കട്ടെ
സസ്‌നേഹം
പ്രൊഫ.കെ.വി.തോമസ്
Related News