കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയില്‍ ഭര്‍ത്താവിന്റെ ആക്രമണത്തില്‍ ഭാര്യ മരിക്കാനിടയായ സംഭവം പോലീസ് അനാസ്ഥമൂലമെന്ന് ആരോപണം. ലഹരിക്കടിമയായി ഭര്‍ത്താവ് യാസിര്‍ ആക്രമിക്കുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ട ഷിബിലയും കുടുംബവും കഴിഞ്ഞ 28ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ യാസിറിനെതിരെ നടപടി എടുക്കാതിരുന്നതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. വെട്ടേറ്റ് മരിച്ച ഷിബിലയുടെ മൃതദേഹം ഇന്ന് ഖബറടക്കും. അക്രമത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷിബിലയുടെ പിതാവ് അബ്ദുറഹിമാനും മാതാവ് ഹസീനയും അപകടനില തരണം ചെയ്തു. അബ്ദുറഹിമാന്റെ പരിക്ക് സാരമുള്ളതാണ്.
സംഭവ സമയം യാസിര്‍ ലബരി ഉപയോഗിച്ചിരുന്നില്ലെന്ന് അറസ്റ്റിലായ ശേഷം നടത്തിയ പരിശോധനയില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. കൊലപാതകം നടന്ന് അഞ്ചു മണിക്കൂറിനകം യാസിറിനെ പോലീസ് പിടികൂടിയിരുന്നു. സ്വബോധത്തോടെ കൃത്യമായി ആസൂത്രണം ചെയ്താണ് യാസിര്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് വെളിപ്പെടുത്തി. കൃത്യത്തിനായി പുതിയ വെട്ടുകത്തി യാസിര്‍ വാങ്ങുകയായിരുന്നു.
ലഹരിക്ക് അടിമയായ യാസറിന്റെ ഉപദ്രവം സഹിക്ക വയ്യാതെ ഷിബില കുഞ്ഞിനെയും കൂട്ടി അടിവാരത്തെ വാടക വീട്ടില്‍ നിന്ന് കക്കാട്ടെ സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു. അടിവാരത്തെ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കണമെന്ന് ഷിബില ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുഞ്ഞിന്റെ ഉള്‍പ്പെടെയുള്ള വസ്ത്രങ്ങള്‍ കൂട്ടി കത്തിച്ച് വിഡിയോ എടുത്ത് വാടസ്ആപ്പില്‍ സ്റ്റാറ്റസ് ആക്കുകയായിരുന്നു. ഇത് കണ്ട് ഭയന്ന് ആ വീട്ടിലുള്ള സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ യാസറില്‍ നിന്ന് വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ട് ഷിബിലയുടെ വീട്ടുകാര്‍ പഞ്ചായത്ത് അംഗത്തിനെ സമീപിക്കുകയും മധ്യസ്ഥ ചര്‍ച്ചയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് യാസിര്‍ സമ്മതിക്കുകയും ചെയ്തു. ഇതുപ്രകാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടുമണിക്ക് ഷിബിലയുടെ വീട്ടിലെത്തി യാസര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറിയിരുന്നു. വൈകുന്നേരം ഞാന്‍ വരും നമുക്ക് സലാം ചൊല്ലി പിരിയാമെന്ന് പറഞ്ഞാണ് യാസര്‍ മടങ്ങിയത്. പിന്നീട് രാത്രി ഏഴുമണിയോടെ വെട്ടുകത്തിയുമായി തിരിച്ചെത്തി ഷിബിലയെ ആഞ്ഞുവെട്ടുകയും തടയാന്‍ ശ്രമിച്ച മാതാപിതാക്കളെയും വെട്ടിവീഴ്ത്തുകയായിരുന്നു.
Related News