കൊല്ലം: കേരളത്തില്‍ കൊലപാതക പരമ്പരകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ കൊല്ലത്തും പാലക്കാടുമായി രണ്ടു കൊലപാതകങ്ങളാണ് നടന്നത്. കൊല്ലം കരുനാഗപ്പള്ളില്‍ യുവാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയപ്പോള്‍ പാലക്കാട് മുണ്ടൂരില്‍ യുവാവിനെ അയല്‍വാസി തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലത്തേത് ഗുണ്ടാപകയുടെ മുന്‍വൈരാഗ്യമാണെങ്കില്‍ പാലക്കാട്ടിലേത് മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിനു കാരണം.
കരുനാഗപ്പള്ളിയില്‍ താച്ചയില്‍ മുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീടിന് നേരെ തോട്ടയെറിഞ്ഞ സംഘം വാതില്‍ ചവിട്ടി തുറന്ന് വീട്ടില്‍ കയറി സന്തോഷിനെ വെട്ടുകയായിരുന്നു. കാല്‍ പൂര്‍ണമായും വെട്ടിമാറ്റി. 2014ലെ പങ്കജ് വധശ്രമക്കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട സന്തോഷ്. ജയിലില്‍നിന്ന് അടുത്തിടെയാണ് ഇയാള്‍ പുറത്തിറങ്ങിയത്. കൊലപാതകത്തിനു പിന്നില്‍ ഇതിന്റെ പകയാണോയെന്ന് പോലീസ് സംശയിക്കുന്നു. സന്തോഷിന്റെ വീടിനു നേരെ ബോംബെറിഞ്ഞ ശേഷം വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നായിരുന്നു ആക്രമണം. ആദ്യം ചുറ്റികകൊണ്ട് സന്തോഷിന്റെ കാല് തകര്‍ത്ത ശേഷം പിന്നീട് വെട്ടിമാറ്റുകയായിരുന്നു.
ഇതേ അക്രമി സംഘം അരമണിക്കൂറിനകം ഓച്ചിറ വവ്വാക്കാവിലെത്തി അനീര്‍ എന്ന യുവാവിനെയും വെട്ടി. കൈക്കും കാലിനും വെട്ടേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയിലാണ് രണ്ട് ആക്രമങ്ങളും ഉണ്ടായത്. രണ്ടിടത്തും പോലീസ് കാവല്‍ ഏര്‍പ്പെടുത്തി വിശദമായി അന്വേഷിച്ചു വരുന്നു.
പാലക്കാട് മുണ്ടൂരില്‍ മണികണ്ഠന്‍ ആണ് തലക്കടിയേറ്റു മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. മണികണ്ഠന്‍ വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. വിനോദും സഹോദരനും മദ്യപിക്കാനായി മണികണ്ഠനെ വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്നു. ഇന്നലെ രാത്രിയിലും ഇവര്‍ മദ്യപിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. വിനോദിന്റെ സഹോദരന്‍ ഒളിവിലാണ്. കോങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഫോട്ടോ: കരുനാഗപ്പള്ളിയില്‍ കൊല്ലപ്പെട്ട സന്തോഷ്
Related News