തിരുവനന്തപുരം: എന്റെ പൊന്നുമോനെ കൊന്ന അഫാന് മാപ്പില്ലെന്ന് മാതാവ് ഷെമി. തങ്ങളുടെ കുടുംബവും ജീവിതവും തകര്‍ത്തത് അവനാണ്. അവനോട് പൊറുക്കാനാവില്ലെന്ന് ഷെമി പറഞ്ഞു. നേരത്തെ കട്ടിലില്‍നിന്നു വീണാണ് പരിക്കേറ്റതെന്ന് പറഞ്ഞ് ഷെമി അഫാന് എതിരായ മൊഴിനല്‍കാന്‍ തയാറയിരുന്നില്ല. അഫാനെ രക്ഷപ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ അഫാനെ തനിക്കു കാണുകപോലും വേണ്ടെന്നാണ് ഷെമി ഇപ്പോള്‍ പറയുന്നത്.
25 ലക്ഷം രൂപയുടെ ബാധ്യത മാത്രമാണ് തങ്ങള്‍ക്കുണ്ടായിരുന്നത്. വീട് വിറ്റാല്‍ തീരാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനുള്ള ശ്രമം നടത്തിവരികയായിരുന്നു. 'അന്ന് അതൊക്കെ സംഭവിക്കുമ്പോള്‍ പകുതി ബോധം മാത്രമാണുണ്ടായിരുന്നത്. അഫാന്‍ തന്നെ ബോധരഹിതയാക്കാന്‍ എന്തോ നല്‍കിയെന്ന് സംശയിക്കുന്നു. ഉമ്മ ക്ഷമിക്കണമെന്ന് പറഞ്ഞാണ് മകന്‍ കഴുത്തില്‍ ഷാള്‍ കുരുക്കിയത്. അന്ന് മൂന്ന് കൂട്ടര്‍ക്ക് പണം തിരികെ കൊടുക്കണമായിരുന്നു. ലോണ്‍ ആപ്പില്‍ വായ്പ തുക തിരിച്ചടയ്ക്കണമായിരുന്നു. ബന്ധുവിന് 50,000 രൂപ തിരികെ കൊടുക്കേണ്ടത് 24ന് ആയിരുന്നു. ജപ്തി ഒഴിവാക്കാന്‍ സെന്‍ട്രല്‍ ബാങ്കില്‍ പണം തിരിച്ച് അടയ്ക്കേണ്ടതും 24ന് ആയിരുന്നു'.
ഇക്കാര്യങ്ങളാല്‍ അഫാന്‍ അസ്വസ്ഥനായിരുന്നു. അഫാന് ബന്ധുക്കളില്‍ ചിലരോട് വിയോജിപ്പ് ഉണ്ടായിരുന്നു. കൊല്ലപ്പെട്ട പിതൃസഹോദരന്‍ ലത്തീഫിനോട് എതിര്‍പ്പ് പേരുമലയിലെ വീട് വില്‍ക്കാന്‍ തടസം നിന്നതിനാണ്. സല്‍മ ബീവിയോട് വലിയ സ്നേഹമായിരുന്നു. മാല പണയം വയ്ക്കാന്‍ സല്‍മ ബീവിയോട് ചോദിച്ചിരുന്നു. ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്. രാവിലെ പത്തിനും ആറിനുമിടയിലായിരുന്നു അഞ്ച് കൊലപാതകങ്ങള്‍ അരങ്ങേറിയത്. മാതാവ് ഷെമിയെ ആക്രമിച്ചപ്പോള്‍ മരിച്ചെന്നായിരുന്നു അഫാന്‍ കരുതിയിരുന്നത്. അഞ്ച് കൊലപാതകങ്ങള്‍ക്ക് ശേഷം അഫാന്‍ എലിവിഷം കഴിക്കുകയും പോലീസില്‍ കീഴടങ്ങുകയുമായിരുന്നു.
Related News