കൊച്ചി: വഖഫ് ഭേദഗതി നിയമം പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കിയെങ്കിലും മുനമ്പത്തെ ജനങ്ങള്‍ നിയമപോരാട്ടം തുടരേണ്ടി വരുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. മുനമ്പം വഖഫ് ഭൂമി പ്രശ്‌നം കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ നിയമവഴിലൂടെ തന്നെ പരിഹാരം കാണണം. വഖഫ് ബോര്‍ഡിന്റെ അധികാരത്തിലും ഘടനയിലും നിയമഭേദഗതി മാറ്റം വരുത്തിയിട്ടുണ്ട്. അതിനാല്‍ വഖഫ് ട്രൈബ്യൂണല്‍ ഉത്തരവ് എതിരായാലും മുനമ്പത്തെ ജനങ്ങള്‍ക്ക് ഹൈകോടതിയെയും സുപ്രീം കോടതിയെയും സമീപിക്കാമെന്നും കിരണ്‍ റിജിജു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് വര്‍ഷങ്ങളായി നിലനിന്നിരുന്ന തെറ്റ് തിരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്. സ്വന്തം ഭൂമിയുടെ ഉടമസ്ഥാവകാശം നടഷ്ടപ്പെട്ട ആയിരക്കണക്കിന് ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുകയാണ് ലക്ഷ്യം. നിയമ ഭേദഗതി വന്നില്ലെങ്കില്‍ ഏത് ഭൂമിയും വഖഫ് ഭൂമിയാകുന്ന അവസ്ഥയുണ്ടായിരുന്നു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്തെവിടെയും ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്തെ ഭൂമി കൈമാറ്റം ചെയ്യപ്പെട്ടു. ഇത് വഖഫിന് എതിരാണ്. ഹൈകോടതി ഉത്തരവിനെതിരെ പുതിയ നിയമപ്രകാരം സുപ്രീം കോടതിയെ സമീപിക്കാം. സംസ്ഥാന സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുകയും എറണാകുളം കലക്ടര്‍ മുനമ്പം രേഖകള്‍ പുനഃപരിശോധിക്കുകയും വേണം.
വഖഫ് നിയമം മുസ്‌ലിംകള്‍ക്കെതിരല്ലെന്നും മുസ്‌ലിംകള്‍ കോണ്‍ഗ്രസിന്റെയും കമ്മ്യൂണിസ്റ്റിന്റെയും വോട്ട് ബാങ്ക് ആകരുതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമം ഒരു വിഭാഗത്തെയും ലക്ഷ്യമിട്ടുള്ളതല്ല. മുസ്‌ലിംകള്‍ക്കെതിരായ നീക്കമെന്ന് ചിലര്‍ പ്രചരിപ്പിക്കുകയാണ്. നിഷ്പക്ഷതക്കും നീതി ഉറപ്പാക്കാനും വേണ്ടിയാണ് മേല്‍നോട്ട അധികാരം കലക്ടര്‍ക്ക് നല്‍കിയത്. വിവിധ സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും വഖഫ് ഭൂമിയില്‍ തര്‍ക്കമുണ്ടാകാം. ഈ സാഹചര്യം കണക്കിലെടുത്താണ് അമുസ്‌ലിംകളെ കൂടി ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത്.
ഫോട്ടോ: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനെ എന്‍ഡിഎ നേതാക്കള്‍ സ്വീകരിക്കുന്നു.
Related News