കോട്ടയം: കോട്ടയത്ത് തിരുവാതുക്കലില്‍ മുന്‍ പ്രവാസിയും ബിസിനസുകാരനുമായ വിജയകുമാറും ഭാര്യ മീരയും കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ ദുരൂഹത. വ്യക്തി വൈരാഗ്യത്താല്‍ കൊലപാതകം ആസൂത്രണം ചെയ്താണെന്നാണ് പോലീസ് നിഗമനം. 8 വര്‍ഷം മുമ്പ് മകന്‍ ഗൗതം കൃഷ്ണകുമാര്‍ തീവണ്ടി തട്ടി മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഹൈക്കോടതിനിന്ന് വിജയകുമാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ് സമ്പാദിച്ചിരുന്നു. ഈ വിധിയുണ്ടായി രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് വിജയകുമാറും ഭാര്യയും കൊല്ലപ്പെടുന്നത് എന്നത് ദുരൂഹത വര്‍ധപ്പിക്കുന്നു.
മകന്‍ അസ്വാഭാവിക രീതിയില്‍ മരിച്ച വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്ന വിജയകുമാറിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയായ വിജയകുമാറിനെയും ഭാര്യയേയും ഇന്നു രാവിലെയാണ് വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
2017 ജൂണ്‍ മാസത്തിലാണ് വിജയകുമാറിന്റെ മകന്‍ ഗൗതം കൃഷ്ണകുമാറിനെ (28) തെള്ളകം കാരിത്താസ് ആശുപത്രിക്ക് സമീപമുള്ള റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരിത്താസ് റെയില്‍വേ ഗേറ്റിനു സമീപമാണ് ഗൗതമിന്റെ മൃതദേഹം കണ്ടത്. ഗൗതമിന്റെ കാര്‍ കാരിത്താസ് ജംക്ഷനും അമ്മഞ്ചേരിക്കും ഇടയിലുള്ള റോഡില്‍ പാര്‍ക്ക് ചെയ്ത നിലയിലും കണ്ടെത്തിയിരുന്നു. ഗൗതമിന്റെ കഴുത്തില്‍ ആഴത്തിലുള്ള മുറിവും കാറില്‍ രക്തപ്പാടുകളും ഉണ്ടായിരുന്നു. മൊബൈല്‍ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ കാറില്‍ ഉണ്ടായിരുന്നതിനാല്‍ കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നുമായിരുന്നു പോലീസ് വിലയിരുത്തല്‍.
പോലീസിന്റെ ഈ നിഗമനത്തിനെതിരെയാണ് വിജയകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തുടര്‍ന്ന് ഗൗതമിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കോടതി കണ്ടെത്തുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ പിഴവുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു.
വാതില്‍ അമ്മിക്കല്ല് കൊണ്ട് തകര്‍ത്താണ് ദമ്പതികളെ കൊലപ്പെടുത്തിയ പ്രതി വീട്ടിനകത്ത് കടന്നത്. കോടാലി ഉപയോഗിച്ച് അതിക്രൂരമായാണ് ഇരുവരെയും കൊലപ്പെടുത്തിയത്. വിജയകുമാറിനു നേരെയായിരുന്നു ആദ്യ ആക്രമണം. നിലവിളി കേട്ട് ഓടിയെത്തിയ ഭാര്യ മീരയെയും അക്രമി വകവരുത്തുകയായിരുന്നു. വീട്ടില്‍ മോഷണം നടത്തതിന്റെതായ സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌ക് അപ്രത്യക്ഷമായിട്ടുണ്ട്. പട്ടി കുരച്ചതിന്റെതായ ലക്ഷണവുമില്ല. ഇതില്‍നിന്നെല്ലാം കൊലപാതകം വളരെ ആസൂത്രിതമായിരുന്നുവെന്നുവേണം കരുതാന്‍.
Related News