കൊച്ചി: പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ഉണ്ടായെങ്കിലും സ്വകാര്യ ഗ്രൂപ്പുകള്‍ വഴി ഹജ്ജിനു പോകാന്‍ കാത്തിരിക്കുന്നവരുടെ യാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. സ്വകാര്യ ഗ്രൂപ് വഴി പുറപ്പെടേണ്ട 42,500 തീര്‍ഥാടകരുടെ യാത്രയാണ് അനിശ്ചിതത്വത്തിലായത്. സൗദിയുടെ ഹജ്ജ് പോര്‍ട്ടല്‍ നുസുക് അടക്കുന്നതിനുമുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാതിരുന്നതാണ് പ്രശ്്‌നങ്ങള്‍ക്കു കാരണം. ഇന്ത്യയില്‍നിന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കേണ്ട നടപടികളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ യഥാസമയം അറിയിച്ചില്ലെന്ന് ഓപറേറ്റര്‍മാരും എന്നാല്‍ ഓപറേറ്റര്‍മാരുടെ വീഴ്ചയാണെന്ന് സര്‍ക്കാരും പറയുന്നു. എന്തു തന്നെയായാലും ഹജ്ജ് യാത്ര എപ്പോള്‍ ശരിയാകുമെന്ന് അറിയാതെ വിഷമിക്കുകയാണ് പണം അടച്ചു കാത്തിരിക്കുന്ന തീര്‍ഥാടകര്‍.
പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനത്തോടെ പ്രശ്‌ന പരിഹാരം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രി യാത്ര വെട്ടിച്ചുരുക്കി ഇന്ത്യയിലേക്കു മടങ്ങിയതാണോ പ്രശ്‌നം പഹിരിക്കപ്പെടാതെ കിടക്കാന്‍ കാരണം എന്നു വ്യക്തമല്ല.
കേരളത്തില്‍നിന്നു മാത്രം 11,000ത്തോളം പേര്‍ സ്വകാര്യ ഗ്രൂപ് വഴി പോകാന്‍ ഒരുങ്ങിയിരുന്നു. കേരളത്തിലെ അംഗീകൃത ഏജന്‍സികള്‍ കൂടാതെ ഇതര സംസ്ഥാനങ്ങളിലെ ഏജന്‍സികള്‍ വഴിയാണ് ഇത്രയും പേര്‍ യാത്രക്ക് ഒരുങ്ങിയത്. ആറു ലക്ഷം രൂപ വരെയാണ് സ്വകാര്യ ഏജന്‍സികള്‍ നിരക്ക് നിശ്ചയിച്ചിരുന്നത്. പലരും ആദ്യഗഡുവോ മുഴുവന്‍ തുകയോ അടച്ചവരാണ്. തീര്‍ഥാടകരില്‍നിന്ന് വാങ്ങിയ അഡ്വാന്‍സ് തുക കേന്ദ്രസര്‍ക്കാറിലേക്ക് അടച്ചതാണെന്ന് ഏജന്‍സികള്‍ പറയുന്നു.
അതിനിടെ പതിനായിരം പേര്‍ക്കുകൂടി ഹജ്ജിന് അവസരം നല്‍കുമെന്ന് സൗദി നേരത്തേ അറിയിച്ചിരുന്നു. ഇതുപ്രകാരം ഹജ്ജ് പോര്‍ട്ടല്‍ വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തുറന്നെങ്കിലും അപ് ലോഡിങ് നടക്കുന്നില്ലെന്ന് ഹജ്ജ് ഓപറേറ്റര്‍മാര്‍ പറയുന്നു. ഈ ക്വോട്ടയില്‍ 500ല്‍ താഴെ ഹാജിമാര്‍ക്കേ കേരളത്തില്‍ നിന്ന് അവസരം ലഭിക്കൂ.
Related News