തിരുവനന്തപുരം: അറബിക്കടലിലെ കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച് സർക്കാർ. പാരിസ്ഥിതിക–സാമൂഹിക ആഘാതം കണക്കിലെടുത്താണ് നടപടി. റവന്യു സെക്രട്ടറി ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ഉത്തരവിറങ്ങിയതോടെ ദുരന്ത നിവാരണ നിയമം അനുസരിച്ച് നടപടിയെടുക്കാനാകും. കേന്ദ്രസർക്കാരിൽനിന്ന് ഫണ്ടും ആവശ്യപ്പെടാൻ കഴിയും.
അറുന്നൂറിലേറെ കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തുനിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ശനിയാഴ്ച കൊച്ചി പുറങ്കടലിൽ ചെരിഞ്ഞ എംഎസ്‌സി എൽസ 3 എന്ന കപ്പൽ ഞായറാഴ്ചയാണ് പൂർണമായി മുങ്ങിയത്. കപ്പലിൽനിന്ന് ഒഴുകിനീങ്ങിയ കണ്ടെയ്നറുകൾ ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ് അടിഞ്ഞത്. തീരത്തേക്ക് ഒഴുകിയെത്തിയ 50 കണ്ടെയ്നറുകളും തിരിച്ചെടുത്തു. അവയിൽ അപകടകരമായ രാസവസ്തുക്കളില്ല. തിരിച്ചെടുത്തവയിൽ മിക്കതും കാലി കണ്ടെയ്നറുകളാണ്. പ്ലാസ്റ്റിക് പെല്ലറ്റ്സ് കടലിൽ വീണിട്ടുണ്ട്. അപകടമുണ്ടായ കടൽ മേഖലയിൽ എണ്ണയുടെ അംശം കലർന്നിട്ടുണ്ട്. അത് നിയന്ത്രണ വിധേയമാണ്.
സംസ്ഥാനത്തിന്റെ തെക്കൻ തീരത്തു വൻ പാരിസ്ഥിതിക ഭീതി ഉയർത്തി ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽനിന്ന് കേവലം 14.6 നോട്ടിക്കൽ മൈൽ (27 കിലോമീറ്റർ) അകലെയാണ് കപ്പൽ മുങ്ങിയത്. ശനിയാഴ്ച ഉച്ചയോടെ 26 ഡിഗ്രി ചെരിഞ്ഞു വെള്ളം കയറിയ കപ്പൽ ഞായറാഴ്ച രാവിലെ 7.50ന് ആണ് മുഴുവനായി മുങ്ങിയത്. 24 ജീവനക്കാരെ തീരസേനയും നാവികസേനയും ചേർന്നു രക്ഷപ്പെടുത്തിയിരുന്നു.
Related News