കോഴിക്കോട്: കേരള തീരത്ത് തീപിടിച്ച കത്തിയമര്‍ന്നുകൊണ്ടിരിക്കുന്ന എം.വി വാന്‍ഹായ് 503 കപ്പല്‍ കേരളത്തിനു വന്‍ ആഘാതം ഉണ്ടാക്കിയേക്കും. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് കൊളംബോയില്‍ നിന്ന് നവി മുംബൈയിലേക്ക് പോയ സിംഗപ്പൂര്‍ കപ്പല്‍ വന്‍ സ്‌ഫോടനത്തോടെ തീപ്പിടിച്ചത്. കപ്പലില്‍ അപകടകരമായ വസ്തുക്കള്‍ ഉണ്ടെന്നതാണ് ആശങ്ക പരത്തുന്നത്. എന്തൊക്കെയാണ് കണ്ടെയ്‌നറുകളില്‍ ഉള്ളതെന്ന കാര്യം ഇപ്പോഴും തിട്ടപ്പെടുത്താനായിട്ടില്ല. കേരള തീരത്ത് രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന രണ്ടാമത്തെ കപ്പലപകടമാണ്. ഇത്തരമൊരു സാഹചര്യം ഇതിനുമുന്‍പ് കേരളം നേരിട്ടില്ല. സമുദ്ര പരിസ്ഥിതി, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധികള്‍ തുടങ്ങി ദീര്‍ഘകാലത്തേക്ക് കേരള തീരം നേരിടാന്‍ പോകുന്ന പ്രതസന്ധികള്‍ വലുതാണ്. അഴീക്കല്‍ തീരത്തു നിന്ന് 44 നോട്ടിക്കല്‍ മൈല്‍ അകലെ മാത്രമാണ് വാന്‍ഹായ് 503 കപ്പലിനു തീപിടിച്ചത്. എത്രത്തോളം വലിയ ദുരന്തമായിരിക്കും ഇതു വരുത്തിവയ്ക്കാന്‍ പോകുന്നത് എന്നത് വരും ദിവസങ്ങളില്‍ മാത്രമേ അറിയാനാവൂ.
മേയ് 24ന് കൊല്ലത്തിനു സമീപം മുങ്ങിയ എംഎസ്‌സി എല്‍സ 3യെ അപേക്ഷിച്ച് കൂടുതല്‍ അപകടകരമാണ് ഇന്ന് തീപിടിച്ച് മുങ്ങിക്കൊണ്ടിരിക്കുന്ന വാന്‍ഹായ് 503 എന്നാണു പുറത്തുവരുന്ന വിവരം. തോട്ടപ്പിള്ളി സ്പില്‍വേയില്‍നിന്ന് 14.6 നോട്ടിക്കല്‍ മൈല്‍ മാത്രം അകലെയാണു എംഎസ്‌സി എല്‍സ 3 മുങ്ങിക്കിടക്കുന്നത്. ഇതിലുള്ള അപകടകരമായ വസ്തുക്കള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ അടുത്തൊന്നും നീക്കം ചെയ്യുക എളുപ്പമല്ല. തീരത്തടിഞ്ഞ പ്ലാസ്റ്റിക് പെല്ലെറ്റുകള്‍ ഉള്‍പ്പെടെയുള്ളവ പൂര്‍ണമായി നീക്കാനായിട്ടില്ല. കപ്പലിനൊപ്പം കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന കണ്ടെയ്‌നറുകളിലെ കാല്‍സ്യം കാര്‍ബൈഡ് അടക്കമുള്ള രാസവസ്തുക്കള്‍ പുറത്തുവരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നു. കപ്പലിലെ എണ്ണ നീക്കുന്ന പ്രവൃത്തി ആരംഭിച്ചുവെങ്കിലും അതു പൂര്‍ണമായും നീക്കുന്നതിനും ഇനിയും ആഴ്ചകള്‍ പിടിക്കും.
എം.വി വാന്‍ഹായ് 503 കപ്പലില്‍നിന്ന് രക്ഷപ്പെടുത്തിയ ജീവനക്കാരെ നാവികസേന കപ്പലായ ഐ.എന്‍.എസ് സൂറത്തിലേക്ക് മാറ്റി. ഇവരെ മംഗലാപുരം ആശുപത്രിയിലെത്തിക്കുമെന്നാണ് സൂചന. രക്ഷപ്പെട്ട 18 പേരില്‍ രണ്ടുപേരുടെ നിലഗുരുതരമാണ്. നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. കപ്പലിലെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. കോസ്റ്റ് ഗാര്‍ഡ് ഷിപ്പുകള്‍ക്ക് തീപിടിത്തമുണ്ടായ കപ്പലിന് അടുത്തേക്ക് അടുക്കാന്‍ സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. കണ്ടെയ്‌നറുകള്‍ കടലിലേക്ക് വീഴുന്നുവെന്നും കപ്പല്‍ പൂര്‍ണമായും തകരുവാനുള്ള സാധ്യതയുണ്ടെന്നുമാണ് വിവരം. കോസ്റ്റ് ഗാര്‍ഡിന്റെ അഞ്ച് കപ്പലുകളും നാവിക സേനയുടെ ഒരു കപ്പലും മൂന്നു ഡോണിയര്‍ വിമാനങ്ങളും സംഭവ സ്ഥലത്തുള്ളത്.
അഴീക്കലിനും ബേപ്പൂരിനുമിടയില്‍ അന്തര്‍ദേശീയ കപ്പല്‍ പാതയിലാണ് അപകടം. ഇന്തോനേഷ്യ, തായ്‌ലാന്‍ഡ്, ചൈന, മ്യാന്മാര്‍ പൗരന്മാരായ 22 തൊഴിലാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കപ്പലിലെ കണ്ടെയ്‌നറുകളില്‍ എന്താണുള്ളത് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. അപകടകരമായ ലിഥിയം ബാറ്ററികള്‍, ഗണ്‍പൗഡറുകള്‍, ആസിഡ് തുടങ്ങിയവയാണ് ഉള്ളത് എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
Related News