തൃശൂര്‍: കള്ളവോട്ട് അടക്കമുള്ള രാഷ്ട്രീയ വിവാദങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിലെത്തി. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനും വോട്ടര്‍പട്ടിക വിവാദത്തിനും ശേഷം ആദ്യമായാണ് സുരേഷ്‌ഗോപി തൃശൂരിലെത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കി.
ഇന്നു പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ സുരേഷ് ഗോപി വന്ദേഭാരത് ട്രെയിനിലാണ് തൃശൂരിലെത്തിയത്. ഇന്നലെ സിപിഎംബിജെപി സംഘര്‍ഷത്തില്‍ പരുക്കേറ്റ പ്രവര്‍ത്തകരെ അദ്ദേഹം ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, ഇത്രത്തോളം സഹായിച്ചതിനു നന്ദിയെന്ന് മാത്രമാണ് സുരേഷ്‌ഗോപി പ്രതികരിച്ചത്.
പിന്നീട് പാര്‍ട്ടി ഓഫിസിലേക്ക് പോകുന്ന അദ്ദേഹം തുടര്‍ന്ന്, സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലേക്ക് ബിജെപി നടത്തുന്ന മാര്‍ച്ചിനെ അഭിസംബോധന ചെയ്യും.
ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് വ്യാജ സത്യവാങ്മൂലം നല്‍കി തൃശൂരിലേക്ക് വോട്ടുമാറ്റിയെന്ന പരാതിയില്‍ പൊലീസ് സുരേഷ് ഗോപിക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് തൃശൂരിനു പുറമേ കൊല്ലത്തും വോട്ടുണ്ടെന്ന രേഖകളും പുറത്തുവന്നു. വ്യാജ വോട്ടര്‍ പട്ടിക വിവാദത്തില്‍ സിപിഎം ബിജെപി ഓഫിസിലേക്കും പിന്നീട് ബിജെപി സിപിഎം ഓഫിസിലേക്കും ഇന്നലെ മാര്‍ച്ച് നടത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായി.
ജനാധിപത്യ വോട്ടവകാശത്തെ സുരേഷ് ഗോപി അട്ടിമറിച്ചെന്നാരോപിച്ച് സുരേഷ് ഗോപിയുടെ ഓഫിസ് ബോര്‍ഡില്‍ സിപിഎം പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. തുടര്‍ന്നു സുരേഷ് ഗോപിയുടെ ഓഫിസ് സിപിഎം ആക്രമിച്ചെന്നാരോപിച്ച് രാത്രി സിപിഎം ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പന്തം കൊളുത്തി പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതേതുടര്‍ന്നാണ് സിപിഎംബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവില്‍ തൃശ്ശൂരില്‍ എത്തിയത്. തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍നിന്ന് കനത്ത പോലീസ് സുരക്ഷയിലാണ് സുരേഷ് ഗോപിയെ പുറത്തെത്തിച്ചത്. ബി.ജെ.പി പ്രവര്‍ത്തകരുടെ വലിയ സംഘം സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു.
Related News