ബംഗളൂരു: ബന്ദിപ്പൂര്‍ വനത്തില്‍ കാട്ടാനക്ക് മുന്നില്‍ സെല്‍ഫിക്ക് ശ്രമിച്ചയാള്‍ക്ക് ആനയില്‍നിന്നു രക്ഷ കിട്ടിയെങ്കിലും വനം വകുപ്പില്‍നിന്നു പണി കിട്ടി. വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തി മേലാല്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പും നല്‍കി. ഇയാള്‍ മലയാളി ആണെന്നായിരുന്നു പ്രചാരണം, എന്നാല്‍ ഇദ്ദേഹം കര്‍ണാടക മൈസൂരു നഞ്ചന്‍ഗുഡ് സ്വദേശി ആര്‍. ബസവരാജുവാണെന്ന കണ്ടെത്തുകയും വനം വകുപ്പ് പിഴയിടുകയുമായിരുന്നു. കാട്ടാനയുടെ ആക്രമണമേറ്റ ഇയാള്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മലയാളി സഞ്ചാരിയാണ് സെല്‍ഫിക്ക് ശ്രമിച്ചതെന്ന മട്ടിലായിരുന്നു വിഡിയോ പ്രചരിപ്പിച്ചിരുന്നത്.
എന്നാല്‍, പരിക്കേറ്റ ഇയാള്‍ നഞ്ചന്‍കോട് സ്വദേശിയാണെന്ന് പിന്നീട് തെളിഞ്ഞു. സംഭവത്തിന് പിന്നാലെ ഇയാള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌തെങ്കിലും വനംവകുപ്പ് അധികൃതര്‍ ഇയാളെ കണ്ടെത്തി. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വനയാത്രയില്‍ പാലിക്കേണ്ട അച്ചടക്കം സംബന്ധിച്ച ബോധവത്കരണത്തിന് ഇയാളുടെ കുറ്റസമ്മത മൊഴിയടങ്ങുന്ന വിഡിയോ ദൃശ്യം വനംവകുപ്പ് ഉപയോഗപ്പെടുത്തുന്നുണ്ട്.
ആഗസ്റ്റ് 10ന് ദേശീയപാത 181ല്‍ ബന്ദിപ്പൂര്‍ റേഞ്ചിലായിരുന്നു സംഭവം. കാട്ടാന റോഡ് മുറിച്ചുകടക്കുന്നതിനിടെ പച്ചക്കറി കയറ്റിയ ലോറിയില്‍നിന്ന് ഒരു ചാക്ക് കാരറ്റ് ആന തള്ളിയിട്ടിരുന്നു. ഇത് കഴിക്കുന്നതിനിടെ കാറില്‍നിന്ന് പുറത്തിറങ്ങിയ ബസവരാജു ആനക്ക് മുന്നില്‍നിന്ന് സെല്‍ഫിക്ക് ശ്രമിക്കുകയായിരുന്നു. ആന ചീറിയടുത്തതോടെ പിന്തിരിഞ്ഞോടിയ ഇയാള്‍ റോഡില്‍ വീണു. ഭാഗ്യത്തിന് ആന ഇയാളെ കടന്നുപോയതുകൊണ്ടു മാത്രമാണ് ജീവന്‍ തിരിച്ചുകിട്ടിയത്.
സംഭവത്തിന്റെ വിഡിയോ ദൃശ്യം വൈറലായതോടെ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒടുവില്‍ ഇയാളെ കണ്ടെത്തി ബന്ദിപ്പൂര്‍ വനം ഓഫിസിലെത്തിച്ച് കുറ്റസമ്മതം എഴുതിവാങ്ങി കാല്‍ ലക്ഷം രൂപ പിഴയും ചുമത്തി. ആരും ഇത്തരം കാര്യങ്ങള്‍ അനുകരിക്കരുതെന്നും വന്യമൃഗങ്ങളെ ശല്യപ്പെടുത്തുകയോ വനംവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയോ ചെയ്യരുതെന്നും ഇയാള്‍ പൊതുജനങ്ങളോട് വിഡിയോയിലൂടെ അഭ്യര്‍ഥിച്ചു. വന്യമൃഗങ്ങളെ പ്രകോപിപ്പിച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് ഓര്‍മിപ്പിക്കാനാണ് ഇത്തരം ബോധവത്കരണമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
Related News