കൊച്ചി: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണപ്പാളികളുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പ്രത്യേക സംഘം നടത്താന്‍ കേരള ഹൈക്കോടതി ഉത്തരവിട്ടു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിനാണ് ചുമതല. എസ്.പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുക. അന്വേഷണം രഹസ്യമായിരിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍ 2019-ല്‍ അറ്റകുറ്റപ്പണിക്ക് ശേഷം തിരിച്ചെത്തിച്ചപ്പോള്‍ ഭാരത്തില്‍ നാല് കിലോയിലധികം കുറവുണ്ടായതായി കണ്ടെത്തിയ സംഭവത്തില്‍ നേരത്തെ
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സ് ചീഫ് ഓഫീസറെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. മുന്‍ ജില്ലാ ജഡ്ജിയായ കെ.ടി. ശങ്കരനെ ക്ഷേത്രത്തിലെ മൂല്യവസ്തുക്കളുടെ കണക്കെടുപ്പിനായി കോടതി നിയമിച്ചു.
കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്ക് കൊണ്ടുപോയതിനെ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ക്ഷേത്രം മാനുവലുകളും കോടതി നിര്‍ദേശങ്ങളും ദേവസ്വം ബോര്‍ഡ് ലംഘിച്ചതായും വിലയിരുത്തി.
സ്വര്‍ണം പൂശുന്നതിന് സ്‌പോണ്‍സര്‍ ചെയ്ത ബെംഗളൂരു ആസ്ഥാനമായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ദേവസ്വം ബോര്‍ഡിലെ കാര്യങ്ങളില്‍ അമിതമായ സ്വാധീനമുണ്ടായിരുന്നതായി കോടതി ചൂണ്ടിക്കാട്ടി. 'കാണാതായ' സ്വര്‍ണ പീഠം പോറ്റിയുടെ ബന്ധുവീട്ടില്‍ നിന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
1998-ല്‍ വ്യവസായി വിജയ് മല്യ സംഭാവന ചെയ്ത 30 കിലോ സ്വര്‍ണം ഉള്‍പ്പെടെ 1998 മുതല്‍ 2025 വരെയുള്ള മുഴുവന്‍ സ്വര്‍ണത്തിന്റെ കണക്കുകളിലും അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഈ കാലയളവിലെ എല്ലാ കാര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ദേവസ്വം ബോര്‍ഡ് തന്നെ ഹൈക്കോടതിയോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.
ഈ വിഷയം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്. പ്രതിപക്ഷം സി.ബി.ഐ. അന്വേഷണം ആവശ്യപ്പെടുകയാണ്. ശബരിമലയുടെ പവിത്രതയും സുതാര്യതയും ഉറപ്പുവരുത്താന്‍ സമഗ്രമായ അന്വേഷണം ആവശ്യമാണെന്ന് കോടതി അടിവരയിട്ടു.
Related News