തിരുവനന്തപുരം: സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് കേരള നിയമസഭ തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രക്ഷുബ്ധമായി. ഭരണ-പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഉന്തുംതള്ളുമുണ്ടായതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. ദേവസ്വം മന്ത്രി രാജിവെക്കുകയും ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പുറത്താക്കുകയും ചെയ്യുന്നതുവരെ സഭാനടപടികളുമായി നിസ്സഹകരിക്കാനാണ് പ്രതിപക്ഷ തീരുമാനം എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി.
എന്നാല്‍, വിഷയം ശരിയായ രീതിയില്‍ നോട്ടിസ് നല്‍കി അവതരിപ്പിക്കുന്നതിനു പകരം പ്രതിപക്ഷം ഇത്തരം സമീപനം സ്വീകരിക്കുന്നത് എന്തിനാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് ചോദിച്ചു. ഇന്നലെ ഗാലറിയിലെത്തിയ വിദ്യാര്‍ത്ഥികള്‍ കണ്ടത് സ്പീക്കറെ തടസ്സപ്പെടുത്തുന്ന കാഴ്ചയാണ്. ഇത്തരം ജനാധിപത്യമാണോ കുട്ടികള്‍ പഠിക്കേണ്ടതെന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.
വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പ്രതിപക്ഷത്തെ പരിഹസിച്ചു. തന്റെ ചിത്രവും പ്ലക്കാര്‍ഡിലുണ്ടെന്നും, എന്നാല്‍ നാഷനല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട് 'ബഡാ ചോറി'നെപ്പറ്റിയാണ് യഥാര്‍ഥത്തില്‍ ഇവിടെ ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കര്‍ക്ക് മുന്നില്‍ ബാനറുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. സ്പീക്കറുടെ കസേരയ്ക്ക് മുന്നില്‍ നിലയുറപ്പിച്ച വാച്ച് ആന്‍ഡ് വാര്‍ഡുമായി പ്രതിപക്ഷ അംഗങ്ങള്‍ ഉന്തുംതള്ളുമുണ്ടായി. വാച്ച് ആന്‍ഡ് വാര്‍ഡിനെ പ്രതിപക്ഷാംഗങ്ങള്‍ ആക്രമിക്കുന്നു എന്ന് ആരോപിച്ച് മന്ത്രിമാരായ വി. ശിവന്‍കുട്ടിയും കടകംപള്ളി സുരേന്ദ്രനും രോഷാകുലരായി. രോജി എംഎല്‍എയെ സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ശിവന്‍കുട്ടി ആവശ്യപ്പെട്ടു. ഭരണപക്ഷാംഗങ്ങളും നടുത്തളത്തിലേക്ക് ഇറങ്ങിയതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമായി. ഇതോടെ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സഭാ നടപടികള്‍ നിര്‍ത്തിവെച്ചതായി അറിയിച്ചു.
സഭാ നടപടികള്‍ സുഗമമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ സ്പീക്കര്‍ രാവിലെ 8.30-ന് കക്ഷിനേതാക്കളെ ക്ഷണിച്ചിരുന്നുവെങ്കിലും പ്രതിപക്ഷം പങ്കെടുത്തില്ല. മുഖ്യമന്ത്രി ഉള്‍പ്പെടെ കക്ഷി നേതാക്കളെത്തിയെങ്കിലും പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനമുന്നയിച്ചു. ഒരു തരത്തിലുള്ള സമവായത്തിനും പ്രതിപക്ഷം തയ്യാറല്ല എന്നതിന്റെ തെളിവാണിതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷം ഉന്നയിക്കുന്ന ഏത് പ്രശ്‌നത്തിനും മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറാണ്. എന്നാല്‍ അവര്‍ വസ്തുതകളെ ഭയപ്പെടുന്നു. വല്ലാത്ത പുകമറ സൃഷ്ടിക്കാനാണ് ശ്രമം. ഹൈക്കോടതിയിലും ഇതേ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ശബരിമല വിവാദത്തില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അത് കുറ്റമറ്റ രീതിയില്‍ നടക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. എന്നാല്‍ സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ലമെന്ററി മര്യാദകള്‍ പാലിക്കുന്നത് ദൗര്‍ബല്യമായി കണ്ടാണ് പ്രതിപക്ഷം അവസരങ്ങള്‍ ഉപയോഗിക്കുന്നതെന്നും, വനിതാ വാച്ച് ആന്‍ഡ് വാര്‍ഡ് അംഗങ്ങളെ ഉള്‍പ്പെടെ പ്രതിപക്ഷാംഗങ്ങള്‍ ആക്രമിക്കുന്നത് അപമാനകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വാച്ച് ആന്‍ഡ് വാര്‍ഡുമായി ഉന്തുംതള്ളുമുണ്ടാക്കിയ പ്രതിപക്ഷ എംഎല്‍എമാരെ മുഖ്യമന്ത്രി പരിഹസിച്ചു. ഒരു എംഎല്‍എയുടെ ഉയരക്കുറവിനെ കളിയാക്കിയ അദ്ദേഹം, സ്വന്തം ശരീരശേഷി ഉപയോഗിച്ചല്ല എംഎല്‍എ എന്ന പരിരക്ഷ ഉപയോഗിച്ചാണ് ആക്രമിക്കാന്‍ പോയതെന്നും വിമര്‍ശിച്ചു.
കൂടാതെ, കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ തിരിച്ചടി നേരിട്ട പ്രതിപക്ഷ എംഎല്‍എ എന്നാണ് മാത്യു കുഴല്‍നാടനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി പറഞ്ഞത്. ഡയസിലേക്ക് ഓടിക്കയറാന്‍ വേണ്ടി ഈ എംഎല്‍എ തയ്യാറായി നില്‍ക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പരിഹാസം തുടര്‍ന്നു.
Related News