തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് ഇഡി നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി ആയിരുന്ന എം.ആര്‍ അജിത് കുമാര്‍ പോയി കണ്ടത് എന്ന ആരോപണവുമായി വി.ഡി. സതീശന്‍. മകന് നോട്ടീസ് നല്‍കിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മുഖ്യമന്ത്രിയും എന്തുകൊണ്ട് രണ്ടു വര്‍ഷം മറച്ചുവെച്ചുവെന്നും അദ്ദേഹം ചോദിച്ചു.
ലൈഫ് മിഷന്‍ കോഴയില്‍ പിണറായി വിജയന്റെ മകന് നോട്ടീസ് നല്‍കിയത് ഇ.ഡിയും മുഖ്യമന്ത്രിയും സി.പി.എമ്മും രണ്ടു വര്‍ഷം മറച്ചുവച്ചു. മകന് നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് ആര്‍.എസ്.എസ് നേതാവിനെ എ.ഡി.ജി.പി ആയിരുന്ന അജിത് കുമാര്‍ കാണാന്‍പോയത്. തൃശൂര്‍ പൂരം കലക്കിയെന്നും തൃശൂര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സി.പി.എം സഹായിച്ചെന്നുമുള്ള ആരോപണങ്ങള്‍ ഇതിന് പിന്നാലെയാണ് വരുന്നത്. ഇതെല്ലാം സെറ്റില്‍മെന്റ് ആണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് അടിവരയിടുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന സംഭവങ്ങള്‍.
യഥാര്‍ത്ഥ വസ്തുത പുറത്തുവരണം. വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം. കേസില്‍ തുടര്‍നടപടികളുമായി എന്തുകൊണ്ട് മുമ്പോട്ട് പോയില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും വ്യക്തമാക്കണമെന്ന് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എം.പിക്കെതിരേ മര്‍ദിച്ചതില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഷാഫിയുടെ ചോര നിലത്തുവീണിട്ടുണ്ടെങ്കില്‍ അതിന് പ്രതികാരം ചോദിക്കുകതന്നെ ചെയ്യുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഷാഫി പറമ്പില്‍ എം.പിയെയും സഹപ്രവര്‍ത്തകരെയും ആക്രമിച്ച് ശബരിമലയില്‍ പ്രതിരോധത്തിലായ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും രക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി യുഡിഎഫ് മുന്നോട്ട് പോകും. ഗൂഡാലോചനയ്ക്ക് നേതൃത്വം നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം- അദ്ദേഹം പറഞ്ഞു.
Related News