തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീയില്‍ (PM-SHRI) ഒപ്പിട്ട സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഇടതുമുന്നണിയില്‍ വന്‍ പൊട്ടിത്തെറിക്ക് വഴിവെച്ചിരിക്കുന്നു. 'കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് തടഞ്ഞുവെച്ചതിനെ മറികടക്കാനുള്ള തന്ത്രപരമായ നീക്കം' എന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഈ തീരുമാനത്തെ ഇന്നു ന്യായീകരിച്ചതെങ്കിലും, ഘടകകക്ഷിയായ സി.പി.ഐ.യുടെ ശക്തമായ വിമര്‍ശനം സര്‍ക്കാരിന് കനത്ത തിരിച്ചടിയായി.
പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഇന്ന് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. എവിടെയും ചര്‍ച്ച ചെയ്യാതെയും ആരോടും ആലോചിക്കാതെയും ആണ് പദ്ധതിയില്‍ ഒപ്പിട്ടത്. പി.എം. ശ്രീയുടെ വിശദാംശങ്ങള്‍ എല്‍.ഡി.എഫ്. ചര്‍ച്ച ചെയ്തിട്ടില്ല. ഘടകകക്ഷികളെ ഇരുട്ടിലാക്കിയല്ല എല്‍.ഡി.എഫ്. മുന്നോട്ട് പോകേണ്ടത്. ഇത് എല്‍.ഡി.എഫിന്റെ ശൈലിയല്ല,-ബിനോയ് വിശ്വം തുറന്നടിച്ചു. ഇതോടെ, മുന്നണി മര്യാദ ലംഘിക്കപ്പെട്ടു എന്ന കടുത്ത വിമര്‍ശനമാണ് സി.പി.ഐ. ഉന്നയിക്കുന്നത്.
പി.എം. ശ്രീയില്‍ ഒപ്പിട്ടതിലൂടെ കേരളത്തിന് 476.13 കോടി രൂപ ലഭ്യമാകും എന്നാണ് മന്ത്രി ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയത്. തടഞ്ഞുവെച്ച കേന്ദ്ര ഫണ്ട് തിരികെ നേടാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയം (NEP) നടപ്പാക്കണമെന്ന വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യത്തിന് മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല. കേന്ദ്രത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയോ എന്ന ചോദ്യത്തിന്, 'നിങ്ങള്‍ക്ക് അങ്ങനെ വേണമെങ്കില്‍ ചിന്തിക്കാം' എന്നായിരുന്നു മന്ത്രിയുടെ മറുപടി.
വിമര്‍ശനങ്ങളെ തള്ളിപ്പറയാതെ, ഫണ്ടിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടിയാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചത്. 'പദ്ധതിയോട് തനിക്ക് ഉള്‍പ്പെടെ കടുത്ത എതിര്‍പ്പുണ്ടെങ്കിലും കേന്ദ്ര ഫണ്ട് കിട്ടുന്നത് ഒഴിവാക്കാന്‍ കഴിയില്ല.' സി.പി.ഐ.യുടെ വിമര്‍ശനം മുഖവിലയ്ക്ക് എടുത്ത് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
ഇടതുമുന്നണിയിലെ ഭിന്നത പ്രതിപക്ഷത്തിന് ആയുധമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു. സി.പി.എമ്മിന് സി.പി.ഐയേക്കാള്‍ വലുത് ബി.ജെ.പിയാണ്. സി.പി.ഐയുടെ നാല് മന്ത്രിമാര്‍ എതിര്‍ത്തിട്ടും അവര്‍ക്ക് ഒരു വിലയുമില്ല.എവിടെയാണ് തീരുമാനം എടുക്കുന്നത്? നിതിന്‍ ഗഡ്കരിയുടെ വീട്ടില്‍ വെച്ചാണോ? നരേന്ദ്ര മോദിയെ കാണുമ്പോഴാണോ? അതോ സായിപ്പിനെ കണ്ടപ്പോള്‍ കവാത്ത് മറന്നതാണോ? അദ്ദേഹം പരിഹസിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ബി.ജെ.പി. സ്വാഗതം ചെയ്തു. വൈകിവന്ന വിവേകമെന്നാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പ്രതികരിച്ചത്. കേന്ദ്ര ഫണ്ടിനുവേണ്ടി മാത്രമല്ല, വിദ്യാഭ്യാസ സംവിധാനം ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് കേരളം പദ്ധതിയില്‍ ഒപ്പിട്ടതെന്നും അദ്ദേഹം പറഞ്ഞു.
Related News