തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരുമായി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കണമെന്ന സി.പി.ഐയുടെ ശക്തമായ ആവശ്യത്തിന് മുന്നില്‍ സി.പി.എം നേതൃത്വവും സംസ്ഥാന സര്‍ക്കാരും ഒടുവില്‍ കീഴടങ്ങുന്നു. കരാര്‍ തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. സി.പി.ഐയെ അനുനയിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിന്റെ ഭാഗമായാണ് ഈ തീരുമാനം.
എന്നാല്‍ കേന്ദ്ര സര്‍ക്കാരും കേരളവും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പ്രകാരം കരാറില്‍ നിന്ന് ഏകപക്ഷീയമായി കേരളത്തിന് പിന്മാറാന്‍ സാധിക്കില്ല. ഇരു കക്ഷികളും തമ്മിലുള്ള പരസ്പര ധാരണയിലൂടെയും 30 ദിവസത്തെ സമയപരിധിക്കു ശേഷവും മാത്രമേ പിന്മാറ്റം സാധ്യമാകൂ.
സംസ്ഥാനത്തിന്റെ എസ്.എസ്.കെ (സമഗ്ര ശിക്ഷാ കേരളം) ഫണ്ടും പി.എം. ശ്രീ പദ്ധതിയുമായി കൂട്ടി യോജിപ്പിച്ചതാണ് സംസ്ഥാന സര്‍ക്കാരിന് നിലവിലെ വെല്ലുവിളി. എസ്.എസ്.കെ. ഫണ്ട് മാത്രമായി വിട്ടുകിട്ടണമെങ്കില്‍ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കേണ്ടി വന്നേക്കാം.
ഫണ്ട് നിരാകരിക്കപ്പെട്ടാല്‍ പോലും പി.എം. ശ്രീയുമായി മുന്നോട്ട് പോകരുത് എന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ. ഇതാണ് സി.പി.എം നേതൃത്വത്തെ കടുത്ത സമ്മര്‍ദ്ദത്തിലാക്കിയത്. കാബിനറ്റിന്റെ അനുമതിയോടുകൂടിയല്ല പി.എം. ശ്രീയില്‍ സര്‍ക്കാര്‍ ഒപ്പിട്ടത് എന്ന ആരോപണവും സി.പി.ഐ ഉന്നയിച്ചിരുന്നു.
കരാറുമായി ബന്ധപ്പെട്ട് ഒപ്പിട്ടത് ഏത് ഗവണ്‍മെന്റ് ഉത്തരവിന്റെ അടിസ്ഥാനത്തിലാണെന്ന് സി.പി.എം നേതൃത്വം വ്യക്തമാക്കിയാല്‍ മാത്രമേ സി.പി.ഐ ഈ വിഷയത്തില്‍ അയവ് വരുത്തുകയുള്ളൂ. ഈ നിയമപരമായ കാരണങ്ങള്‍ കൊണ്ടുകൂടിയാണ് സി.പി.എം. നേതൃത്വം സി.പി.ഐയുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നത്.
തത്കാലം പദ്ധതി നടപ്പാക്കാതെ മരവിപ്പിക്കാമെന്ന നിര്‍ദേശമാണ് സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജയെ വിളിച്ച് അറിയിച്ചത്.
പദ്ധതിയില്‍ ഇളവ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തന്നെ കേന്ദ്രത്തിന് കത്തയക്കും. കേന്ദ്രത്തില്‍നിന്ന് തീരുമാനം വരുന്നത് വരെ പദ്ധതി മരവിപ്പിച്ചേക്കും. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി സി.പി.ഐ. നേതാക്കളെ വിളിച്ച് വിശദീകരിക്കും. ഇതോടെ, ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സി.പി.ഐ. മന്ത്രിമാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ഇരുപാര്‍ട്ടികളുടെയും നേതൃതല യോഗങ്ങള്‍ തിരുവനന്തപുരത്ത് നടന്നുവരികയാണ്.
Related News