ആലപ്പുഴ: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ.യെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനം നീളുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കി. നിലവില്‍ പുറത്താക്കല്‍ നടപടികള്‍ ഉടനുണ്ടാകില്ലെന്നും ഉചിതമായ സമയത്ത് മറ്റ് നടപടികള്‍ പരിഗണിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രാഹുലിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ തന്നെ കോണ്‍ഗ്രസ് സ്വീകരിച്ച കടുത്ത സംഘടനാപരമായ നടപടികള്‍ സണ്ണി ജോസഫ് അക്കമിട്ട് നിരത്തി. ആദ്യ വാര്‍ത്ത വന്നപ്പോള്‍ തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് രാജി ആവശ്യപ്പെട്ടു. നിയമസഭാ സമ്മേളന ഘട്ടത്തില്‍ പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത വിവരം സ്പീക്കറെ അറിയിക്കുകയും രാഹുല്‍ പ്രത്യേകമായി ഇരിക്കുകയും ചെയ്തു.
'ഇത്രയും ശക്തമായ നിലപാട് ഞങ്ങള്‍ സ്വീകരിച്ചു,' സണ്ണി ജോസഫ് പറഞ്ഞു. പുറത്താക്കല്‍ നടപടികള്‍ക്ക് അതിന്റേതായ പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനുണ്ടെന്നും, ഓരോ സാഹചര്യവും അതിന്റേതായ ഗൗരവത്തില്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സസ്‌പെന്‍ഷനിലായ രാഹുല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്നും, എം.എല്‍.എ. സ്ഥാനം രാജിവെക്കുന്ന കാര്യത്തില്‍ സ്വയം ഉചിതമായ തീരുമാനമെടുക്കേണ്ടത് ആ വ്യക്തിയാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പരാതികള്‍ സംബന്ധിച്ചുള്ള പാര്‍ട്ടി നിലപാടുകള്‍ വിശദീകരിച്ചുകൊണ്ട് അദ്ദേഹം സി.പി.എമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. ആദ്യം ലഭിച്ച, പേരും സ്ഥലവുമില്ലാത്ത പരാതി പോലും ഡി.ജി.പിക്ക് കൈമാറുകയും പരാതിക്കാരിക്ക് മറുപടി അയക്കുകയും ചെയ്തു. പിന്നീട് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ലഭിച്ച പരാതിയില്‍ കേസെടുത്തതോടെ നിയമനടപടികള്‍ ആരംഭിച്ചു.
'സി.പി.എം. നേതാക്കള്‍ക്ക് കോടതിയും പോലീസുമുണ്ടെന്ന് പറയുന്നതുപോലെ കോണ്‍ഗ്രസിന് അങ്ങനെയില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നാണ് ഞങ്ങളുടെ നിലപാട്.' സി.പി.എം പ്രതികളെ ഭരണത്തിന്റെ തണലില്‍ സംരക്ഷിക്കുമ്പോള്‍ കോണ്‍ഗ്രസ് ഉചിതമായ സംഘടനാപരമായ നടപടി സ്വീകരിച്ച് വിഷയത്തെ ഗൗരവമായി കണ്ടെന്നും അദ്ദേഹം താരതമ്യം ചെയ്തു.
സി.പി.എമ്മിനെതിരെ പ്രത്യാക്രമണം രാഹുലിനെതിരായ നടപടി വൈകുന്നതിനെതിരെയുള്ള വിമര്‍ശനങ്ങളെ സണ്ണി ജോസഫ് സ്വര്‍ണക്കൊള്ളക്കേസിലെ സി.പി.എം. നിലപാടുകളിലേക്ക് തിരിച്ചുവിട്ടു. 'സ്വര്‍ണക്കൊള്ള കേസില്‍ നേതാക്കള്‍ റിമാന്‍ഡിലായിട്ടും അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനോ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനോ സി.പി.എം. തയ്യാറായിട്ടില്ല,' അദ്ദേഹം ചൂണ്ടിക്കാട്ടി. ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളുകയും അന്വേഷണസംഘത്തിന് കാലാവധി നീട്ടി നല്‍കുകയും ചെയ്തത് ജനങ്ങള്‍ ഗൗരവമായി കാണുന്ന വിഷയമാണ്. നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കുകയും പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്യുന്നതില്‍ ഉണ്ടാകുന്ന കാലതാമസത്തിനെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ടെന്നും, ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പാര്‍ട്ടിക്ക് തികഞ്ഞ വിജയപ്രതീക്ഷയുണ്ട്,' എന്ന് പറഞ്ഞാണ് അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.
Related News