കൊച്ചി: ലൈംഗിക വൈകൃതക്കാരന്റെ നടപടികളാണ് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 'മനസാക്ഷിയുള്ള ആരെയും ഞെട്ടിപ്പിക്കുന്ന വൈകൃതങ്ങള്‍' കാണിച്ച ഒരാളെ പൊതുരംഗത്തുനിന്ന് മാറ്റിനിര്‍ത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ലബിന്റെ 'മീറ്റ് ദ പ്രസ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഭാവിയിലെ നിക്ഷേപമായി കണ്ട് കോണ്‍ഗ്രസ് സംരക്ഷിക്കുകയായിരുന്നു. ഇത്തരം കേസില്‍ ജയിലില്‍ കിടന്ന മറ്റ് എംഎല്‍എമാര്‍ ഇപ്പോഴും കോണ്‍ഗ്രസിലുണ്ടായിട്ടും അവരെ പുറത്താക്കാത്തത് എന്തുകൊണ്ടാണ്? കോണ്‍ഗ്രസ് സ്വീകരിച്ചത് മാതൃകാപരമായ നടപടിയാണെന്ന വാദത്തെ മുഖ്യമന്ത്രി പരിഹസിച്ചു. കേസില്‍ പോലീസ് ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍, പോലീസിന്റെ കണ്ണുവെട്ടിച്ച് പ്രതിക്ക് സംരക്ഷണം ഒരുക്കുന്നവര്‍ ഇനിയെങ്കിലും അതില്‍നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജമാ അത്തെ ഇസ്ലാമിയുമായി കോണ്‍ഗ്രസും യുഡിഎഫും പരസ്യമായ രാഷ്ട്രീയ സഖ്യമുണ്ടാക്കിയതിനെയും മുഖ്യമന്ത്രി അതിരൂക്ഷമായി വിമര്‍ശിച്ചു. പ്രധാന മുസ്ലിം ബഹുജനവിഭാഗങ്ങള്‍ അംഗീകരിക്കാത്ത, നാമമാത്രമായ ആളുകളുള്ള ജമാ അത്തെ ഇസ്ലാമിയെ കൂട്ടുപിടിക്കുന്നത് കോണ്‍ഗ്രസിന്റെ ആത്മഹത്യാപരമായ നിലപാടാണ്. നാല് വോട്ട് കിട്ടാന്‍ വേണ്ടി നാടിന്റെ മതനിരപേക്ഷ പാരമ്പര്യം പണയം വെക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഹിന്ദുത്വ എങ്ങനെയാണോ ഹിന്ദു മതരാഷ്ട്രവാദത്തെ ഉയര്‍ത്തുന്നത്, അത്തരത്തില്‍ ഇസ്ലാമിക രാഷ്ട്ര നിര്‍മാണമാണ് ജമാ അത്തെ ഇസ്ലാമി ലക്ഷ്യമിടുന്നത്. മതത്തെ നിയന്ത്രിക്കുന്ന പരമാധികാര ഭരണകൂടമാണ് ഇവരുടെയെല്ലാം സ്വപ്നം.
രാഷ്ട്രീയ ഇസ്ലാമിന് ഇസ്ലാം വിശ്വാസവുമായി ഒരു ബന്ധവുമില്ല. ഇന്ത്യയില്‍ പൊളിറ്റിക്കല്‍ ഇസ്ലാമും ഹിന്ദുത്വവാദികളും വിരുദ്ധപക്ഷമാണെന്ന് തോന്നാമെങ്കിലും ഇവര്‍ 'ഒരേ തൂവല്‍ പക്ഷികളാണ്.' ജമ്മു കശ്മീര്‍ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍ ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ഒരുമിച്ച് പ്രവര്‍ത്തിച്ചത് ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കിഫ്ബിയുമായി ബന്ധപ്പെട്ട് ഒരു നിയമലംഘനവും നടന്നിട്ടില്ലെന്നും ആര്‍ബിഐ മാനദണ്ഡങ്ങള്‍ അനുസരിച്ചു മാത്രമാണ് പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തെറ്റു ചെയ്ത ആരെയും സംരക്ഷിക്കില്ല എന്നതാണ് സിപിഎമ്മിന്റെ നിലപാട് എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.
Related News