കൊച്ചി: കേരള രാഷ്ട്രീയത്തിലും സിനിമാലോകത്തും വലിയ കോളിളക്കമുണ്ടാക്കിയ നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക വിധി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടു. കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍, കേസിലെ മുഖ്യപ്രതിയായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി) ഉള്‍പ്പെടെയുള്ള ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഇവര്‍ക്കെതിരെ ചുമത്തിയ ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു. എന്‍.എസ് സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇവരുടെ ശിക്ഷ ഡിസംബര്‍ 12-ന് പ്രഖ്യാപിക്കും. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് വിധി പ്രഖ്യാപിച്ചത്.
ദിലീപിനൊപ്പം മറ്റ് മൂന്ന് പ്രതികളെക്കൂടി കോടതി വെറുതെ വിട്ടു: ഏഴാം പ്രതി ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനില്‍കുമാര്‍, പത്താം പ്രതി ശരത് ജി. നായര്‍ എന്നിവരെയാണ് വെറുതെ വിട്ടത്. ഇവര്‍ക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും തെളിയിക്കാന്‍ കഴിഞ്ഞില്ല.
2017 ഫെബ്രുവരി 17-നാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. ഡബ്ബിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടിയെ അങ്കമാലി അത്താണിക്ക് സമീപം വെച്ച് ആക്രമികള്‍ കാറില്‍ അതിക്രമിച്ചു കയറി ഉപദ്രവിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുയും ചെയ്തു. ആക്രമണത്തിനുശേഷം നടി സംവിധായകന്‍ ലാലിന്റെ കാക്കനാട്ടെ വീട്ടിലാണ് അഭയം തേടിയത്.
ഈ സംഭവം മലയാള സിനിമയിലെ ക്രിമിനല്‍ ഇടപെടലുകളിലേക്ക് വെളിച്ചം വീശുകയും വലിയ സാമൂഹിക ചര്‍ച്ചകള്‍ക്ക് വഴി തെളിക്കുകയും ചെയ്തു. ദിലീപിന്റെ അറസ്റ്റ്, ജയില്‍വാസം തുടങ്ങിയ സംഭവവികാസങ്ങള്‍ കേസിനെ കൂടുതല്‍ നാടകീയമാക്കി. താരസംഘടനയായ അമ്മയില്‍ നിന്നുള്‍പ്പെടെ ദിലീപിന് പിന്തുണ നഷ്ടമായി. ഇതിന്റെയെല്ലാം തുടര്‍ച്ചയായാണ് സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഹേമ കമ്മിറ്റിയെ നിയോഗിച്ചതും, ഡബ്ല്യു.സി.സി (വുമണ്‍ ഇന്‍ സിനിമ കളക്ടീവ്) രൂപീകരിച്ചതുമെല്ലാം.
പ്രതികാരം വീട്ടാനായി ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. എന്നാല്‍, തന്നെ കേസില്‍ കുടുക്കിയതാണെന്നും തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നുമുള്ള വാദമാണ് ദിലീപ് തുടക്കം മുതല്‍ ഉയര്‍ത്തിയത്. 2019-ലാണ് കേസിന്റെ വിചാരണാ നടപടികള്‍ ആരംഭിച്ചത്. ഈ ചരിത്രപരമായ വിധി സാമൂഹിക-രാഷ്ട്രീയ-സിനിമാ രംഗങ്ങളില്‍ പുതിയ വാദപ്രതിവാദങ്ങള്‍ക്ക് തുടക്കമിടുമെന്നുറപ്പാണ്.
Related News