വര്‍ക്കല: മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട തന്റെ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രഖ്യാപിച്ച എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ശിവഗിരിയില്‍ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്റെ മൈക്ക് ബലംപ്രയോഗിച്ച് തള്ളിമാറ്റിയ വെള്ളാപ്പള്ളി, 'പോടോ' എന്ന് ആക്രോശിച്ചുകൊണ്ടാണ് മടങ്ങിയത്. ഇന്ന് ഉച്ചയോടെ ശിവഗിരിയില്‍ നിന്ന് മടങ്ങവേയായിരുന്നു നാടകീയ സംഭവങ്ങള്‍.
മലബാറിലെ മലപ്പുറം, കാസര്‍കോട്, വയനാട് ജില്ലകളില്‍ എസ്.എന്‍.ഡി.പിക്ക് ഒറ്റ വിദ്യാഭ്യാസ സ്ഥാപനം പോലുമില്ലെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. 'മലപ്പുറത്ത് സ്‌കൂള്‍ തുടങ്ങാന്‍ ഞങ്ങളെ സമ്മതിക്കുന്നില്ല എന്നത് സത്യമല്ലേ? ആ ദുഃഖമാണ് ഞാന്‍ പങ്കുവെച്ചത്,' വെള്ളാപ്പള്ളി പറഞ്ഞു. താങ്കള്‍ വര്‍ഗീയവാദിയാണെന്ന് ആക്ഷേപമുണ്ടല്ലോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിഷയം ഉന്നയിച്ചത്. സ്ഥലം വാങ്ങാന്‍ സാധിക്കാത്തതുകൊണ്ടാണ് സര്‍ക്കാര്‍ അനുമതി നല്‍കാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഒന്‍പത് വര്‍ഷമായി പിണറായി സര്‍ക്കാര്‍ അധികാരത്തിലുണ്ടായിട്ടും എന്തുകൊണ്ട് അനുമതി വാങ്ങിയില്ല എന്ന ചോദ്യമാണ് വെള്ളാപ്പള്ളിയെ ചൊടിപ്പിച്ചത്. 'താന്‍ കുറേ കാലമായി തുടങ്ങിയിട്ട്, പോടോ' എന്ന് മറുപടി നല്‍കിയ അദ്ദേഹം ചാനല്‍ മൈക്ക് തട്ടിമാറ്റി മുന്നോട്ടുപോയി.
വിമര്‍ശനങ്ങള്‍ക്കിടെ സി.പി.ഐക്കെതിരെയും വെള്ളാപ്പള്ളി ആഞ്ഞടിച്ചു. സി.പി.ഐ 'ചതിയന്‍ ചന്തുമാരാണെന്നും' പത്തുവര്‍ഷം കൂടെനിന്ന് എല്ലാം നേടിയിട്ട് ഇപ്പോള്‍ തള്ളിപ്പറയുകയാണെന്നും അദ്ദേഹം ആരോപിച്ചു. വിമര്‍ശനങ്ങള്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണെന്നും പുറത്തല്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേരളത്തില്‍ മൂന്നാമതും പിണറായി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നും മുഖ്യമന്ത്രിക്കൊപ്പം കാറില്‍ യാത്ര ചെയ്തതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ കള്ളനാണെന്ന് താന്‍ മുന്‍പേ പറഞ്ഞിട്ടുള്ളതാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടി ഏതായാലും ഉപ്പ് തിന്നവന്‍ വെള്ളം കുടിക്കും. പത്മകുമാറിനെതിരെ സി.പി.എം നടപടിയെടുക്കാത്തത് എന്തുകൊണ്ടാണെന്ന് അവരോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Related News