ദമാസ്‌കസ്: സിറിയന്‍ സര്‍ക്കാരും കുര്‍ദ് സായുധ വിഭാഗമായ എസ്.ഡി.എഫും സമഗ്രമായ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചു. കരാറിന്റെ ഭാഗമായി എസ്.ഡി.എഫ് സൈനികരെ സിറിയന്‍ ദേശീയ സൈന്യത്തില്‍ ലയിപ്പിക്കാനും തീരുമാനമായി. സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറയും എസ്.ഡി.എഫ് തലവന്‍ മസ്ലൂം അബ്ദിയും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്.
എസ്.ഡി.എഫ് അംഗങ്ങളെ വ്യക്തിഗത അടിസ്ഥാനത്തില്‍ സിറിയന്‍ പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങള്‍ക്ക് കീഴിലുള്ള സൈനിക വിഭാഗങ്ങളില്‍ ഉള്‍പ്പെടുത്തും. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ഇവര്‍ക്ക് ഔദ്യോഗിക റാങ്കുകളും ആനുകൂല്യങ്ങളും നല്‍കുക.
യൂഫ്രട്ടീസ് നദിയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍നിന്ന് എസ്.ഡി.എഫ് സേന പൂര്‍ണ്ണമായും പിന്മാറണമെന്ന് വ്യവസ്ഥയുണ്ട്. ദെയര്‍ അസ്-സോര്‍, റഖ പ്രവിശ്യകളുടെ നിയന്ത്രണം സിറിയന്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഈ മേഖലകളിലെ സിവില്‍ സ്ഥാപനങ്ങളും സൗകര്യങ്ങളും ഇനി മുതല്‍ ദമാസ്‌കസിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലാകും.
രാജ്യത്തെ പ്രധാന എണ്ണ-വാതക പാടങ്ങളുടെയും അതിര്‍ത്തി കടന്നുള്ള പാതകളുടെയും നിയന്ത്രണം സര്‍ക്കാര്‍ സൈന്യം ഏറ്റെടുക്കും. ഇതോടെ സിറിയയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകള്‍ വീണ്ടും സര്‍ക്കാരിന്റെ കൈകളിലെത്തും.
കുര്‍ദ് വംശജര്‍ക്ക് സിറിയന്‍ പൗരത്വം നല്‍കുന്നതിനും കുര്‍ദ് ഭാഷയെ ദേശീയ ഭാഷയായി അംഗീകരിക്കുന്നതിനും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. കുര്‍ദ് നവവത്സരമായ 'നൗറൂസ്' ഔദ്യോഗിക അവധി ദിനമായി പ്രഖ്യാപിച്ചു.
2024 ഡിസംബറില്‍ ബഷാര്‍ അല്‍ അസദ് ഭരണകൂടം വീണതിന് പിന്നാലെ സിറിയയില്‍ അധികാരത്തിലെത്തിയ പുതിയ പരിവര്‍ത്തന സര്‍ക്കാര്‍ രാജ്യത്തിന്റെ അഖണ്ഡത ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്. ഐസിസിനെതിരായ പോരാട്ടത്തില്‍ അമേരിക്കയുടെ പ്രധാന പങ്കാളിയായിരുന്നു എസ്.ഡി.എഫ്. എന്നാല്‍ തുര്‍ക്കിയുടെ എതിര്‍പ്പും സിറിയയുടെ ആഭ്യന്തര സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ ഐക്യപ്പെടാന്‍ അമേരിക്കയും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
ഈ വെടിനിര്‍ത്തല്‍ സിറിയയില്‍ ദീര്‍ഘകാലമായി തുടരുന്ന ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുമെന്നും രാജ്യത്ത് സ്ഥിരത കൊണ്ടുവരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. അമേരിക്കന്‍ പ്രതിനിധി ടോം ബാരാക്ക് ഈ കരാറിനെ ചരിത്രപരമായ നീക്കമെന്ന് വിശേഷിപ്പിച്ചു.
Related News