ജിദ്ദ- സൗദി അറേബ്യയിലെ സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാര്‍ക്കറ്റിംഗ്, സെയില്‍സ് മേഖലകളില്‍ സ്വദേശിവല്‍ക്കരണം 60 ശതമാനമാക്കി ഉയര്‍ത്തി. ജനുവരി മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നതായി മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഈ നീക്കം ആയിരക്കണക്കിന് സൗദി യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
ഈ നിബന്ധന പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ചിരുന്ന പരിധി ഘട്ടംഘട്ടമായി ഉയര്‍ത്തിയാണ് 60 ശതമാനത്തില്‍ എത്തിച്ചിരിക്കുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുകയും പ്രാദേശിക പ്രതിഭകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
സെയില്‍സ് മാനേജര്‍മാര്‍, മാര്‍ക്കറ്റിംഗ് സ്‌പെഷ്യലിസ്റ്റുകള്‍ തുടങ്ങിയ തസ്തികകളില്‍ ഇനി മുതല്‍ ഭൂരിഭാഗവും സ്വദേശികളായിരിക്കും. സ്വകാര്യ കമ്പനികള്‍ തങ്ങളുടെ സ്റ്റാഫ് ഘടനയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ ഇതിനോടകം നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ പരിശീലന പരിപാടികളും സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുന്നുണ്ട്.
വിദേശികള്‍ക്ക് വലിയ തോതില്‍ തൊഴിലവസരങ്ങള്‍ നല്‍കിയിരുന്ന മേഖലകളിലൊന്നാണ് മാര്‍ക്കറ്റിംഗ്. എന്നാല്‍ സൗദി വിഷന്‍ 2030-ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി വിദേശ തൊഴിലാളികള്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിക്കുന്ന രീതിയാണ് രാജ്യം ഇപ്പോള്‍ പിന്തുടരുന്നത്. ഇത് പ്രവാസികളെ സംബന്ധിച്ചിടത്തോളം തൊഴില്‍ വിപണിയില്‍ വലിയ മത്സരം സൃഷ്ടിക്കും.
Related News