റിയാദ്: മലപ്പുറം ജില്ല കെഎംസിസിക്ക് കീഴിലുള്ള 'സംസ്‌കൃതി' റിയാദിലെ വിവിധ സാമൂഹ്യ സംഘടന പ്രതിനിധികളെ പങ്കെടുപ്പിച്ച് ചര്‍ച്ച സംഗമം നടത്തി. 'മതം-വികസനം: വോട്ടിന്റെ രാഷ്ട്രീയം' എന്ന കാലിക പ്രസക്തമായ ശീര്‍ഷകത്തില്‍ ബത്ഹ കെഎംസിസി ഓഫീസില്‍ നടന്ന ചര്‍ച്ച സംഗമം സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ഉസ്മാന്‍ അലി പാലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ സംവിധാനത്തില്‍ ആരോഗ്യകരമായ ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഷാഫി മാസ്റ്റര്‍ തുവൂര്‍ മോഡറേറ്റര്‍ ആയിരുന്നു.
മതമാണ് ഏറ്റവും വലിയ അപകടം എന്ന് പറയുന്ന കമ്മ്യുണിസ്റ്റ് പാര്‍ട്ടി രാഷ്ട്രീയ ലാഭത്തിന് ജാതി - മത സംഘടനകളെ കൂട്ട് പിടിച്ചിരിക്കുകയാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു ഒ ഐ സി സി പ്രതിനിധി അഡ്വ. അജിത് പറഞ്ഞു. മനുഷ്യന്റെ നഖത്തിലും മുടിയിലും വരെ ജാതിയും മതവും നോക്കുന്നവര്‍ സി പി എമ്മില്‍ ഉള്ളത് ആ പാര്‍ട്ടിയുടെ തകര്‍ച്ചയാണ് കാണിക്കുന്നത്. താന്‍ ഒരു ജാതിയുടെയും മതത്തിന്റെയും പ്രതിനിധി അല്ലെന്നാണ് നവോത്ഥാന നായകനായ ശ്രീനാരായണ ഗുരു പറഞ്ഞത്. എന്നാല്‍ പരസ്യമായി വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളി നടേശനെയാണ് പിണറായി സര്‍ക്കാര്‍ നവോത്ഥാന സമിതിയുടെ നേതാവാക്കിയത്. പിണറായി സര്‍ക്കാര്‍ നടത്തുന്ന വര്‍ഗീയ അജണ്ട കേരള ജനത തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന ബി ജെ പി വര്‍ഗീയത പറഞ്ഞ് വോട്ട് നേടാന്‍ ശ്രമിക്കുന്നത് പോലെ കേരളവും ആവണോ എന്ന് ഗൗരവമായി ചിന്തിക്കണമെന്ന്
തുടര്‍ന്ന് സംസാരിച്ച ന്യൂ ഏജ് പ്രതിനിധി ഷാജഹാന്‍ പറഞ്ഞു. മതത്തിന് പകരം സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി വോട്ട് ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍, കൃഷി, റവന്യൂ രംഗത്തെ പരിഷ്‌ക്കാരങ്ങള്‍ തുടങ്ങി
കേരള സര്‍ക്കാര്‍ നിരവധി വികസന പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്. തെരെഞ്ഞെടുപ്പില്‍ ജാതിയും മതവുമല്ല വികസനമാണ് ചര്‍ച്ച യാവേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ അടിത്തറ ബഹുസ്വരതയാണെന്നും എന്നാല്‍ ഭൂരിപക്ഷ സമുദായ പിന്തുണ കിട്ടാന്‍ ന്യൂനപക്ഷ ആരാധനാലയങ്ങള്‍ തകര്‍ത്തും വിദ്വേഷം പ്രചരിപ്പിച്ചും ബി ജെ പി ജനങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുകയാണെന്ന് പ്രവാസി വെല്‍ഫെയര്‍ പ്രതിനിധി ബാരിഷ് പറഞ്ഞു. പിണറായി സര്‍ക്കാര്‍ എല്ലാ അര്‍ത്ഥത്തിലും മോഡി സര്‍ക്കാരിനെ പിന്തുടരുകയാണ്. വര്‍ഗീയത പറയുന്ന വെള്ളാപ്പള്ളിക്കെതിരെ ഒരു നടപടിയും ഇല്ല. എ.കെ ബാലന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രസ്താവന ഇസ്ലാമോഫോബിയ വളര്‍ത്തി ഭൂരിപക്ഷ സമുദായ വോട്ട് നേടാനുള്ള തന്ത്രമാണ്. മലബാര്‍ മേഖലയില്‍ നിരവധി വികസന പ്രശ്‌നങ്ങള്‍ ഉണ്ട്. എന്നാല്‍ അതൊന്നും തെരെഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിച്ച് ബി ജെ പി അധികാരത്തില്‍ വന്നപ്പോഴും കേരളം വേറിട്ട് നിന്നിരുന്നു എന്നും എന്നാല്‍ പത്തു വര്‍ഷത്തെ പിണറായി ഭരണം എല്ലാം മാറ്റി മറിച്ചു എന്നും കെഎംസിസി പ്രതിനിധിയായി സംസാരിച്ച സത്താര്‍ താമരത്ത് പറഞ്ഞു. കേരളത്തില്‍ തൊഴിലില്ലായ്മ വളരെ വര്‍ധിച്ചു. കേരളത്തിന്റെ തൊഴിലില്ലായ്മ പരിഹരിച്ചത് ഗള്‍ഫ് പ്രവാസമാണ്. എന്നാല്‍ പ്രവാസികളെ പിണറായി സര്‍ക്കാര്‍ ഒട്ടും പരിഗണിച്ചിട്ടില്ല. എടുത്ത് പറയാന്‍ വികസനം ഒന്നുമില്ല. അതിനാല്‍ വര്‍ഗീയത വളര്‍ത്തി വോട്ട് നേടാനാണ് സി പി എം കേരളത്തില്‍ ശ്രമിക്കുന്നത് എന്നും ഇത് വലിയ അപകടമാണെന്നും അദ്ദേഹം വിശദീകരിച്ചു.
മോഡറേറ്റര്‍ ഷാഫി മാസ്റ്റര്‍ ചര്‍ച്ച സംഗ്രഹം നടത്തി. ഇടത് സര്‍ക്കാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ വികസനം പറഞ്ഞു വോട്ട് പിടിക്കുകയാണ് വേണ്ടിയിരുന്നത്. എന്നാല്‍ മത സാമുദായിക കാര്യങ്ങള്‍ പറഞ്ഞ് വോട്ട് പിടിക്കുന്നു. ജനപിന്തുണ ലഭിക്കുന്ന വികസന പദ്ധതികളോ ജനക്ഷേമ പദ്ധതികളോ പറയാന്‍ ഇല്ല. വളരെ കുറഞ്ഞ അംഗങ്ങള്‍ മാത്രമുള്ള ജമാഅത്തെ ഇസ്ലാമിയെ ചര്‍ച്ചകളില്‍ കൊണ്ട് വരുന്നു. ജനങ്ങള്‍ മറന്ന മാറാട് വിഷയം വീണ്ടും ഓര്‍മ്മിപ്പിക്കുന്നു. ഇത്തരം അനാവശ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ഇടതു മുന്നണി ജനാധിപത്യത്തിന്റെ സത്ത നഷ്ടപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത സാമുദായിക കാര്യങ്ങള്‍ പറയുന്നതിനു പകരം വികസനമാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടിയിരുന്നത് എന്നും ചര്‍ച്ച സംഗ്രഹം നടത്തി അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ റിയാദ് - മലപ്പുറം ജില്ല കെഎംസിസി ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, ആക്ടിംഗ് പ്രസിഡന്റ് ഷരീഫ് അരീക്കോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ജില്ല ഓര്‍ഗനൈസിങ് സെക്രട്ടറി മുനീര്‍ മക്കാനി, സഫീര്‍ ഖാന്‍ കരുവാരക്കുണ്ട്, സംസ്‌കൃതി ഭാരവാഹികളായ ബഷീര്‍ ഇരുമ്പുഴി, ഷാഫി വെട്ടിക്കാട്ടിരി, ആബിദ് കൂമണ്ണ, സലീം കുറ്റാളൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്‌കൃതി ചെയര്‍മാന്‍ അര്‍ഷദ് ബാഹസ്സന്‍ തങ്ങള്‍ സ്വാഗതവും അമീര്‍ അലി പൂക്കോട്ടുര്‍ നന്ദിയും പറഞ്ഞു. മുഹമ്മദ് കല്ലിങ്ങല്‍ ഖിറാഅത് നടത്തി.
Related News