റിയാദ്: വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി പള്ളികളിലെ ഒരുക്കങ്ങള്‍ക്കും ക്രമീകരണങ്ങള്‍ക്കുമായി സൗദി ഇസ്ലാമിക കാര്യ മന്ത്രാലയം പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി. ആരാധകര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പ്രാര്‍ത്ഥനകള്‍ ക്രമീകരിക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
പള്ളികളിലെ പ്രാര്‍ത്ഥനകള്‍ (നമസ്‌കാരം) യാതൊരു വിധത്തിലുള്ള മാധ്യമങ്ങള്‍ വഴിയും സംപ്രേഷണം ചെയ്യാന്‍ പാടില്ല. കൂടാതെ, നമസ്‌കാര സമയത്ത് ഇമാമിനെയോ വിശ്വാസികളെയോ ക്യാമറയില്‍ പകര്‍ത്തുന്നതിനും കര്‍ശന വിലക്കുണ്ട്.
ബാങ്ക് വിളിയും ഇക്കാമത്തും (നമസ്‌കാരത്തിന്റെ തുടക്കം) തമ്മിലുള്ള ഇടവേള 15 മിനിറ്റ് ആയി നിജപ്പെടുത്തി. പ്രത്യേകിച്ച് ഇഷാ, സുബ്ഹി നമസ്‌കാരങ്ങള്‍ക്ക് ഇത് ബാധകമാണ്. തറാവീഹ് നമസ്‌കാരത്തിന് എത്തുന്നവരുടെ സൗകര്യം കണക്കിലെടുത്താണിത്.
റമദാനിലെ അവസാന പത്ത് ദിനങ്ങളിലെ തഹജ്ജുദ് നമസ്‌കാരം, സുബ്ഹി ബാങ്കിന് മുന്‍പായി വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടാവാത്ത രീതിയില്‍ പൂര്‍ത്തിയാക്കണം.
നോമ്പ് തുറക്കാനുള്ള ഇഫ്താര്‍ വിരുന്നുകള്‍ പള്ളികള്‍ക്കുള്ളില്‍ പാടില്ല. പകരം പള്ളി മുറ്റങ്ങളില്‍ നിശ്ചയിച്ചിട്ടുള്ള പ്രത്യേക സ്ഥലങ്ങളില്‍ മാത്രമേ ഇഫ്താര്‍ സംഘടിപ്പിക്കാവൂ. ഭക്ഷണം കഴിഞ്ഞ് ഉടന്‍ തന്നെ സ്ഥലം വൃത്തിയാക്കണമെന്ന് ഇമാമിനും മുഅദ്ദിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മറ്റ് നിര്‍ദ്ദേശങ്ങള്‍:
- അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഇമാമുമാരും മുഅദ്ദിന്മാരും ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പാടില്ല. അഥവാ അവധി വേണമെങ്കില്‍ പകരം ആളെ ഏര്‍പ്പെടുത്തി മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം.
-പള്ളിക്കകത്തോ പരിസരത്തോ ഭിക്ഷാടനം നടത്തുന്നത് നിരോധിച്ചു. പള്ളികളിലെ ഇഫ്താര്‍ പ്രോജക്റ്റുകള്‍ക്കായി സാമ്പത്തിക പിരിവ് നടത്താന്‍ പാടില്ല. സംഭാവനകള്‍ അര്‍ഹരായവരിലേക്ക് നേരിട്ട് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.
-പള്ളികളില്‍ ഇഅ്തികാഫ് ഇരിക്കുന്നവരുടെ വിവരങ്ങള്‍ പരിശോധിക്കുകയും വിദേശികളാണെങ്കില്‍ സ്‌പോണ്‍സറുടെ അനുമതി പത്രം ഉറപ്പാക്കുകയും വേണം.
- നമസ്‌കാരത്തിലെ ഖുനൂത് പ്രാര്‍ത്ഥനകള്‍ ലളിതമായിരിക്കണം. അമിതമായി നീട്ടിക്കൊണ്ടുപോകുന്നതും കൃത്രിമമായ താളക്രമങ്ങളും ഒഴിവാക്കി ആധികാരികമായ പ്രാര്‍ത്ഥനകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം.
Related News