വാഷിംഗ്ടണ്‍: റഷ്യന്‍ എണ്ണ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം ശിക്ഷാനികുതി പിന്‍വലിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവില്‍ ഒപ്പുവെച്ചു. ഫെബ്രുവരി 7-ന് പുലര്‍ച്ചെ മുതല്‍ (ഇന്ത്യന്‍ സമയം രാവിലെ 10.30) ഈ തീരുമാനം പ്രാബല്യത്തില്‍ വന്നു.
റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി പ്രത്യക്ഷമായോ പരോക്ഷമായോ നിര്‍ത്തലാക്കുമെന്ന് ഇന്ത്യ ഉറപ്പുനല്‍കിയതായും പകരം അമേരിക്കയില്‍ നിന്നുള്ള ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സമ്മതിച്ചതായും ട്രംപ് ഒപ്പുവെച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ വ്യക്തമാക്കുന്നു.
കരാറിലെ പ്രധാന വ്യവസ്ഥകള്‍:
-റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ പൂര്‍ണ്ണമായും അവസാനിപ്പിക്കും.
-വരും വര്‍ഷങ്ങളില്‍ അമേരിക്കയില്‍നിന്ന് കൂടുതല്‍ ഊര്‍ജ്ജ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ വാങ്ങും.
-അടുത്ത പത്ത് വര്‍ഷത്തേക്ക് വാഷിംഗ്ടണുമായി ചേര്‍ന്ന് പ്രതിരോധ മേഖലയിലെ സഹകരണം വിപുലീകരിക്കുന്നതിനുള്ള ചട്ടക്കൂടിന് ഇന്ത്യ അംഗീകാരം നല്‍കി.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്രംപും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് പുതിയ വ്യാപാര കരാറിനെക്കുറിച്ച് പ്രഖ്യാപനമുണ്ടായത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നിലനിന്നിരുന്ന 50 ശതമാനം നികുതി 18 ശതമാനമായി കുറയ്ക്കാന്‍ ഇതിലൂടെ സാധിച്ചു. ഇതില്‍ 25 ശതമാനം റഷ്യന്‍ എണ്ണ വാങ്ങിയതിനുള്ള പിഴയായിരുന്നു.
ട്രംപിന്റെ പ്രഖ്യാപനത്തോട് ഇന്ത്യ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഫെബ്രുവരി 5-ന് വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവനയില്‍, 140 കോടി ജനങ്ങളുടെ ഊര്‍ജ്ജ സുരക്ഷക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നതെന്നും വിപണി സാഹചര്യങ്ങള്‍ക്കനുസരിച്ച് എണ്ണ സ്രോതസ്സുകളില്‍ മാറ്റം വരുത്തുന്നത് സ്വാഭാവികമാണെന്നും വ്യക്തമാക്കിയിരുന്നു.
യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇത്തരം നീക്കങ്ങള്‍ സഹായിക്കുമെന്ന് ട്രംപ് തന്റെ 'ട്രൂത്ത് സോഷ്യല്‍' പോസ്റ്റിലൂടെ പ്രത്യാശ പ്രകടിപ്പിച്ചു.
Related News