വാഷിംഗ്ടണ്‍: ഗാസയുടെ ഭരണം നിയന്ത്രിക്കാനും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂപീകരിച്ച 'ബോര്‍ഡ് ഓഫ് പീസ്' ഈ മാസം 19-ന് വാഷിംഗ്ടണ്‍ ഡി.സിയില്‍ ആദ്യ യോഗം ചേരുന്നു. യുഎസ് നേതൃത്വത്തിലുള്ള പുതിയ സമാധാന പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ 'ആക്‌സിയോസ്' ആണ് ഈ വിവരം പുറത്തുവിട്ടത്.
ഗാസയുടെ പുനര്‍നിര്‍മ്മാണത്തിനായി ഫണ്ട് സമാഹരിക്കുക എന്ന ലക്ഷ്യവും ഈ യോഗത്തിനുണ്ട്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ബോര്‍ഡ് ഓഫ് പീസ് യോഗം നിശ്ചയിച്ചിരിക്കുന്നത്. യോഗത്തില്‍ നെതന്യാഹു പങ്കെടുത്താല്‍, 2023 ഒക്ടോബര്‍ 7-ന് ആരംഭിച്ച യുദ്ധത്തിന് ശേഷം അറബ്-മുസ്ലിം നേതാക്കളുമായി അദ്ദേഹം നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയായിരിക്കും ഇത്.
എന്നാല്‍, ട്രംപിന്റെ ഈ പുതിയ നീക്കത്തിനെതിരെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഐക്യരാഷ്ട്രസഭയ്ക്ക് പകരമായി സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഒരു അന്താരാഷ്ട്ര സംവിധാനം കെട്ടിപ്പടുക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ നിരീക്ഷണത്തിലുള്ള നെതന്യാഹുവിനെ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കൂടാതെ, ഇറാഖ് അധിനിവേശത്തിന് പിന്തുണ നല്‍കിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറും ഈ ബോര്‍ഡിലുണ്ട്.
ഗാസയെ ഭാവിയില്‍ സാങ്കേതിക വിദ്യയുടെയും റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങളുടെയും ഒരു കേന്ദ്രമാക്കി മാറ്റാനാണ് ട്രംപും അദ്ദേഹത്തിന്റെ മരുമകന്‍ ജാരദ് കുഷ്‌നറും ലക്ഷ്യമിടുന്നത്. എന്നാല്‍ ഫലസ്തീന്‍ ജനതയുടെ രാഷ്ട്രീയ അവകാശങ്ങളെക്കുറിച്ചോ ഇസ്രായേല്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചോ ഈ പദ്ധതിയില്‍ കൃത്യമായ പരാമര്‍ശമില്ലെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഒരു കൊളോണിയല്‍ ഭരണകൂടത്തിന് സമാനമായ രീതിയിലാണ് ഈ ബോര്‍ഡ് പ്രവര്‍ത്തിക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Related News