ന്യൂഡല്‍ഹി: ലോകത്തെ നടുക്കിയ അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന് പിന്നില്‍ പൈലറ്റിന്റെ മനഃപൂര്‍വമായ ഇടപെടലുണ്ടായെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. ഇറ്റാലിയന്‍ പത്രമായ 'കൊറിയര്‍ ഡെല്ല സെറ'യാണ് (Corriere della Sera) ഇന്ത്യന്‍ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തതാണ് ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന അന്തിമ റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് ഇറ്റാലിയന്‍ പത്രം പുറത്തുവിട്ടത്. റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയാണ്: ബോയിങ് 787 ഡ്രീംലൈനര്‍ വിമാനത്തിന് പറന്നുയരുന്ന സമയത്ത് യാതൊരുവിധ സാങ്കേതിക തകരാറുകളും ഉണ്ടായിരുന്നില്ല. കോക്പിറ്റിലെ വോയ്സ് റെക്കോര്‍ഡറുകള്‍ (CVR) പരിശോധിച്ചതില്‍ നിന്ന്, രണ്ട് എന്‍ജിനുകളും നിശ്ചലമാക്കുന്ന രീതിയില്‍ ഇന്ധന സ്വിച്ചുകള്‍ ഓഫ് ചെയ്തത് പൈലറ്റാണെന്ന് വ്യക്തമായിട്ടുണ്ട്.
അപകടത്തില്‍ കൊല്ലപ്പെട്ട വിമാനത്തിന്റെ കമാന്‍ഡര്‍ സുമീത് സബര്‍വാളാണ് ഈ നടപടിക്ക് പിന്നിലെന്ന് അന്വേഷണ സംഘം വിരല്‍ ചൂണ്ടുന്നു. ഇന്ത്യയുടെ വ്യോമയാന സുരക്ഷാ നിലവാരം പുനഃപരിശോധിക്കുമെന്ന് യുഎസ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അപകടം 'മനുഷ്യസഹജമായ പിഴവ്' ആണെന്ന് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറായതെന്ന് വിദേശ മാധ്യമങ്ങള്‍ അവകാശപ്പെടുന്നു. രാഷ്ട്രീയമായ കാരണങ്ങളാല്‍ അന്തിമ റിപ്പോര്‍ട്ട് അതീവ ജാഗ്രതയോടെയും മിതമായ ഭാഷയിലുമായിരിക്കും പുറത്തുവിടുകയെന്നും സൂചനയുണ്ട്.
വിമാന നിര്‍മ്മാതാക്കളായ ബോയിങ്ങിനെയും എയര്‍ലൈന്‍ അധികൃതരെയും സംരക്ഷിക്കാന്‍ പൈലറ്റിനെ ബലിയാടാക്കുകയാണെന്ന് പൈലറ്റ് അസോസിയേഷന്‍ ആരോപിച്ചു.
2025 ജൂണ്‍ 12-നാണ് അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടന്‍ എഐ 171 വിമാനം തകര്‍ന്നു വീണത്. സമീപത്തെ മെഡിക്കല്‍ വിദ്യാര്‍ത്ഥി ഹോസ്റ്റലിലേക്ക് വിമാനം പതിക്കുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 241 പേരും ഹോസ്റ്റലിലുണ്ടായിരുന്ന 19 പേരും ഉള്‍പ്പെടെ ആകെ 260 പേരാണ് ഈ വന്‍ ദുരന്തത്തില്‍ മരിച്ചത്.
ഇറ്റാലിയന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടുകള്‍ പൈലറ്റ് സുമീത് സബര്‍വാളിന്റെ കുടുംബവും പൈലറ്റ് അസോസിയേഷനുകളും പൂര്‍ണ്ണമായും തള്ളി. പൈലറ്റിന്റെ മേല്‍ പഴിചാരി യഥാര്‍ത്ഥ കാരണങ്ങള്‍ മറച്ചുപിടിക്കാനുള്ള ശ്രമമാണിതെന്ന് അവര്‍ ആരോപിക്കുന്നു. വിമാനത്തിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നാണ് ഇവരുടെ ആവശ്യം.
Related News