വാഷിംഗ്ടണ്‍: സിറിയയിലെ ഭീകരസംഘടനയായ ദാഇഷിന്റെ (ഐസിസ്) മുപ്പതിലധികം കേന്ദ്രങ്ങളില്‍ ഈ മാസം അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം നടത്തി. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ സൈനികര്‍ക്ക് നേരെയുണ്ടായ മാരകമായ ആക്രമണത്തിന് പിന്നാലെ ഭീകരര്‍ക്ക് മേല്‍ സമ്മര്‍ദ്ദം നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.
കുര്‍ദിഷ് സേനയുടെ നിയന്ത്രണത്തിലുള്ള ജയിലുകളില്‍ കഴിഞ്ഞിരുന്ന ആയിരക്കണക്കിന് ഐസിസ് തടവുകാരെ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കഴിഞ്ഞ ആഴ്ചകളില്‍ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഫെബ്രുവരി 3 മുതല്‍ 12 വരെയുള്ള കാലയളവില്‍ 10 വ്യോമാക്രമണങ്ങളിലൂടെ 30-ലധികം കേന്ദ്രങ്ങള്‍ തകര്‍ത്തു. ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളും ആയുധ സംഭരണശാലകളുമാണ് പ്രധാനമായും ലക്ഷ്യം വെച്ചത്. ജനുവരി 27-നും ഫെബ്രുവരി 2-നും ഇടയില്‍ ഐസിസ് ആശയവിനിമയ കേന്ദ്രങ്ങള്‍ക്കും ലോജിസ്റ്റിക്‌സ് യൂണിറ്റുകള്‍ക്കും നേരെ അഞ്ച് ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ഡിസംബര്‍ 13-ന് പാല്‍മിറയില്‍ രണ്ട് അമേരിക്കന്‍ സൈനികരും ഒരു സിവിലിയന്‍ പരിഭാഷകനും കൊല്ലപ്പെട്ട സംഭവത്തിന് തിരിച്ചടിയായാണ് അമേരിക്ക 'ഓപ്പറേഷന്‍ ഹോക്കി സ്‌ട്രൈക്ക്' ആരംഭിച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 50-ലധികം ഭീകരരെ വധിക്കുകയോ പിടികൂടുകയോ ചെയ്തിട്ടുണ്ടെന്ന് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു.
61 രാജ്യങ്ങളില്‍ നിന്നുള്ള 5,700-ഓളം ഐസിസ് തടവുകാരെ സിറിയയില്‍ നിന്ന് ഇറാഖിലേക്ക് മാറ്റുന്ന നടപടി പൂര്‍ത്തിയായതായി CENTCOM വെള്ളിയാഴ്ച വ്യക്തമാക്കി. കുര്‍ദിഷ് സേനയുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ സിറിയന്‍ സര്‍ക്കാര്‍ സൈന്യം പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെ തടവുകാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് വാഷിംഗ്ടണ്‍ ഈ നടപടി സ്വീകരിച്ചത്.
സിറിയയിലുടനീളം നിയന്ത്രണം വ്യാപിപ്പിക്കാന്‍ ഡമാസ്‌കസ് (സിറിയന്‍ സര്‍ക്കാര്‍) ശ്രമിക്കുന്നതിനിടെ, ജോര്‍ദാന്‍-ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള 'അല്‍-തന്‍ഫ്' ബേസില്‍ നിന്നുള്ള പിന്മാറ്റം യുഎസ് സേന സ്ഥിരീകരിച്ചു. കുര്‍ദിഷ് സേനയുമായുള്ള സഖ്യത്തിന്റെ ലക്ഷ്യം ഏകദേശം പൂര്‍ത്തിയായതായും അമേരിക്കന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 2019-ല്‍ ഭീകരസംഘടനയുടെ പതനത്തിന് നേതൃത്വം നല്‍കിയത് അമേരിക്കയുടെ പിന്തുണയുള്ള കുര്‍ദിഷ് സേനയായിരുന്നു.
Related News