വാഷിംഗ്ടണ്‍- ഇറാനെതിരെ ആഴ്ചകള്‍ നീളുന്ന ശക്തമായ സൈനിക നടപടിക്ക് അമേരിക്കന്‍ സൈന്യം തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടാല്‍ ഏതു നിമിഷവും ആക്രമണം നടത്താന്‍ സജ്ജമായിരിക്കാന്‍ ഉത്തരവുണ്ടെന്ന് രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് വെളിപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മില്‍ മുമ്പ് ഉണ്ടായിട്ടുള്ളതിനേക്കാള്‍ ഗുരുതരമായ യുദ്ധസാഹചര്യത്തിലേക്കാണ് ഈ നീക്കം വിരല്‍ചൂണ്ടുന്നത്.
ആക്രമണത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കുമ്പോഴും മറുവശത്ത് നയതന്ത്ര ചര്‍ച്ചകള്‍ക്കും വഴിതുറക്കുന്നുണ്ട്. ട്രംപിന്റെ പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫും ജാരെഡ് കുഷ്നറും ചൊവ്വാഴ്ച ജനീവയില്‍ ഇറാനുമായി ചര്‍ച്ച നടത്തും. ഒമാന്‍ ആണ് ഈ ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നത്. ഇറാനുമായി ഒരു കരാറിലെത്താനാണ് ട്രംപ് ആഗ്രഹിക്കുന്നതെങ്കിലും അത് അത്ര എളുപ്പമല്ലെന്ന് വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധസജ്ജീകരണത്തിന്റെ ഭാഗമായി പെന്റഗണ്‍ മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ അയച്ചിട്ടുണ്ട്. നിലവിലുള്ളതിന് പുറമെ ഒരു വിമാനവാഹിനിക്കപ്പല്‍കൂടി മേഖലയിലേക്ക് തിരിച്ചു. ആയിരക്കണക്കിന് അധിക സൈനികര്‍, യുദ്ധവിമാനങ്ങള്‍, ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകള്‍ എന്നിവ ഉള്‍പ്പെടുന്ന വന്‍ സന്നാഹമാണ് ഇറാനെ പ്രതിരോധിക്കാനും ആക്രമണം നടത്താനുമായി സജ്ജമാക്കിയിരിക്കുന്നത്.
ഇറാനിലെ ഭരണമാറ്റത്തെക്കുറിച്ചും ട്രംപ് പരസ്യമായി സൂചന നല്‍കി. 'അവിടെ ഭരണം മാറുന്നതാണ് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം' എന്ന് അദ്ദേഹം ഫോര്‍ട്ട് ബ്രാഗില്‍ സൈനികരെ അഭിസംബോധന ചെയ്യവെ പറഞ്ഞു. എന്നാല്‍ ഇറാന്റെ ഭരണം ആര് ഏറ്റെടുക്കണമെന്ന കാര്യത്തില്‍ അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല. കഴിഞ്ഞ 47 വര്‍ഷമായി അവര്‍ വെറുതെ സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പരിഹസിച്ചു.
നേരത്തെ നടന്ന 'മിഡ്നൈറ്റ് ഹാമര്‍' പോലുള്ള ഒറ്റപ്പെട്ട ആക്രമണങ്ങളില്‍നിന്ന് വ്യത്യസ്തമായി, ഇത്തവണ കൂടുതല്‍ സങ്കീര്‍ണ്ണമായ പദ്ധതികളാണ് തയാറാക്കുന്നത്. ആണവ കേന്ദ്രങ്ങള്‍ മാത്രമല്ല, ഇറാന്റെ സുരക്ഷാ ഏജന്‍സികളെയും മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളെയും ലക്ഷ്യം വെച്ചുള്ള സുദീര്‍ഘമായ ആക്രമണത്തിനാണ് യുഎസ് പദ്ധതിയിടുന്നത്. ഇത് മേഖലയില്‍ വലിയ തോതിലുള്ള തിരിച്ചടികള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും കാരണമായേക്കാം.
അമേരിക്കയുടെ നീക്കത്തിനെതിരെ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തങ്ങളുടെ മണ്ണില്‍ ആക്രമണം ഉണ്ടായാല്‍ മേഖലയിലെ എല്ലാ യു.എസ് സൈനിക താവളങ്ങളെയും ലക്ഷ്യം വെക്കുമെന്നാണ് ഇറാന്റെ നിലപാട്. ജോര്‍ദാന്‍, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങി മിഡില്‍ ഈസ്റ്റിലെ വിവിധ രാജ്യങ്ങളില്‍ അമേരിക്കക്ക് സൈനിക താവളങ്ങളുണ്ട് എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.
അതിനിടെ, ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തിലും മാറ്റങ്ങള്‍ പ്രകടമാണ്. ഇറാനിലെ പഴയ രാജകുടുംബാംഗമായ റെസ പഹ്ലവി അമേരിക്കന്‍ ഇടപെടലിനെ സ്വാഗതം ചെയ്തു. സൈനിക നീക്കം ഇറാനിലെ നിലവിലെ ഭരണകൂടത്തിന്റെ തകര്‍ച്ചയ്ക്ക് വേഗം കൂട്ടുമെന്നും ജനങ്ങള്‍ക്ക് തെരുവിലിറങ്ങാന്‍ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Related News