ജെറൂസലേം: വിശുദ്ധ റമദാന്‍ മാസത്തിലെ വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ കിഴക്കന്‍ ജെറൂസലേമിലെ അല്‍-അഖ്‌സ പള്ളിയില്‍ 10,000 ഫലസ്തീനികള്‍ക്ക് മാത്രം പ്രവേശനം അനുവദിച്ച് ഇസ്രായേല്‍. ബുധനാഴ്ച റമദാന്‍ ആരംഭിച്ചതിന് പിന്നാലെയാണ് ഇസ്രായേല്‍ അധികൃതര്‍ പ്രവേശനത്തിന് കര്‍ശനമായ പ്രായപരിധിയും നിബന്ധനകളും ഏര്‍പ്പെടുത്തിയത്.
പുരുഷന്മാരില്‍ 55 വയസ്സും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. സ്ത്രീകളില്‍ 50 വയസ്സ് കഴിഞ്ഞവര്‍ക്ക് മാത്രം പ്രവേശനം. 12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ക്കൊപ്പം പ്രവേശിക്കാം.
പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പ്രത്യേക അനുമതി പത്രം വാങ്ങിയിരിക്കണമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള കോഗാറ്റ് (COGAT) അറിയിച്ചു. സാധാരണഗതിയില്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ എത്തുന്ന പള്ളിയിലാണ് ഇത്തവണ കനത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
റമദാന്‍ മാസത്തിന് മുന്നോടിയായി പള്ളി വളപ്പില്‍ താല്‍ക്കാലിക തണലുകള്‍ ഒരുക്കുന്നതും മെഡിക്കല്‍ ക്ലിനിക്കുകള്‍ സ്ഥാപിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇസ്ലാമിക് വഖഫിനെ ഇസ്രായേല്‍ തടഞ്ഞതായി ഫലസ്തീന്‍ ജെറൂസലേം ഗവര്‍ണറേറ്റ് ആരോപിച്ചു. ജോര്‍ദാന്റെ മേല്‍നോട്ടത്തിലുള്ള സമിതിയാണ് പള്ളിയുടെ ഭരണം നിര്‍വഹിക്കുന്നത്.
കൂടാതെ, അല്‍-അഖ്‌സയിലെ മുതിര്‍ന്ന ഇമാം ശൈഖ് മുഹമ്മദ് അല്‍-അബ്ബാസിക്കും പള്ളിയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്ന ഈ വിലക്കിന്റെ കാരണം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.
ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കരാറുകള്‍ പ്രകാരം ജൂതന്മാര്‍ക്ക് അല്‍-അഖ്‌സ വളപ്പ് സന്ദര്‍ശിക്കാന്‍ അനുവാദമുണ്ടെങ്കിലും അവിടെ പ്രാര്‍ത്ഥിക്കാന്‍ അനുമതിയില്ല. എന്നാല്‍ ഇസ്രായേലിലെ തീവ്രവലതുപക്ഷ രാഷ്ട്രീയക്കാര്‍ ഈ നിയമം ലംഘിക്കുന്നത് പലപ്പോഴും സംഘര്‍ഷങ്ങള്‍ക്ക് കാരണമാകാറുണ്ട്. 2024-ലും 2025-ലും ഇസ്രായേല്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ ഇവിടെ പ്രാര്‍ത്ഥന നടത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
റമദാന്‍ കാലത്തെ പുതിയ നിയന്ത്രണങ്ങള്‍ മേഖലയില്‍ കൂടുതല്‍ അശാന്തി പടര്‍ത്തുമോ എന്ന ആശങ്കയിലാണ് വിശ്വാസികള്‍.
Related News