ടെഹ്റാന്‍- ജനീവയില്‍ നടക്കാനിരിക്കുന്ന മൂന്നാം വട്ട പരോക്ഷ ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അമേരിക്കക്ക് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി. തങ്ങള്‍ക്കെതിരായ ഏത് നീക്കവും, അത് 'പരിമിതമായത്' ആയാല്‍ പോലും പൂര്‍ണ്ണരൂപത്തിലുള്ള യുദ്ധമായി കണക്കാക്കുമെന്നും കനത്ത പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുമാണ് ടെഹ്റാന്‍ അറിയിച്ചിരിക്കുന്നത്. വിദേശകാര്യ വക്താവ് ഇസ്മായില്‍ ബഗായ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍, ആക്രമണമുണ്ടായാല്‍ ഇറാന്റെ പ്രതികരണം നിശ്ചയദാര്‍ഢ്യമുള്ളതും അതിരൂക്ഷവുമായിരിക്കുമെന്ന് വ്യക്തമാക്കി.
ഏതെങ്കിലും തരത്തിലുള്ള ആക്രമണം ഉണ്ടായാല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഒരു രാജ്യത്ത് മാത്രം ഒതുങ്ങില്ലെന്ന് ഇറാന്‍ വിദേശകാര്യ ഉപമന്ത്രി കാസിം ഗരീബാബാദി ഓര്‍മ്മിപ്പിച്ചു. സംഘര്‍ഷം ലഘൂകരിക്കാന്‍ വാഷിംഗ്ടണ്‍ തയ്യാറാകണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, ഒരു 'താത്കാലിക കരാറിന്' ഇറാന്‍ തയാറല്ലെന്ന കാര്യം ആവര്‍ത്തിച്ചു. ഉപരോധങ്ങള്‍ പൂര്‍ണ്ണമായും നീക്കിയാല്‍ മാത്രമേ സമാധാനപരമായ ഏതൊരു ധാരണക്കും ഇറാന്‍ വഴങ്ങുകയുള്ളൂ എന്ന കര്‍ശന നിലപാടിലാണ് ടെഹ്റാന്‍ ഇപ്പോഴുള്ളത്.
പരോക്ഷ ചര്‍ച്ചകള്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയുടെ നേതൃത്വത്തില്‍ ജനീവയില്‍ നടക്കുമ്പോള്‍ തന്നെ സമാന്തരമായ നയതന്ത്ര നീക്കങ്ങളും ഇറാന്‍ നടത്തുന്നുണ്ട്. സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി ഒമാന്‍ ഭരണകൂടവുമായി ചര്‍ച്ച നടത്താന്‍ മസ്‌കറ്റിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമാന്റെ മധ്യസ്ഥതയിലൂടെ തങ്ങളുടെ കൃത്യമായ നിലപാട് അമേരിക്കയെ അറിയിക്കാനാണ് ഈ സന്ദര്‍ശനത്തിലൂടെ ഇറാന്‍ ലക്ഷ്യമിടുന്നത്.
അതേസമയം, ഇറാനെ സമ്മര്‍ദ്ദത്തിലാക്കി കൂടുതല്‍ വിട്ടുവീഴ്ചകള്‍ ചെയ്യിക്കാന്‍ 'ലക്ഷ്യം വെച്ചുള്ള വ്യോമാക്രമണങ്ങള്‍' നടത്തുന്നതിനെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആലോചിക്കുന്നതായാണ് വിവരം. ഇറാന്റെ ആണവ അല്ലെങ്കില്‍ മിസൈല്‍ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യം വെച്ച് പരിമിതമായ ആക്രമണം നടത്തിയാല്‍ വലിയൊരു യുദ്ധം ഒഴിവാക്കാമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടല്‍. എങ്കിലും, ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും പരിഗണിച്ച് വളരെ ജാഗ്രതയോടെ മാത്രമേ സൈനിക നീക്കം നടത്താവൂ എന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.
മേഖലയില്‍ സൈനിക വിന്യാസം അമേരിക്ക ശക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് ഗ്രീസിലെ ക്രീറ്റ് തീരത്ത് എത്തിയത് ഇതിന്റെ ഭാഗമാണ്. ഇതിനിടെ, ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇസ്രായേല്‍ കടുത്ത സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള മറുപടി നല്‍കുമെന്നാണ് തെല്‍ അവീവിന്റെ നിലപാട്.
Related News