അബുദാബി: പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തി ഗള്‍ഫ് രാജ്യങ്ങളിലെ പ്രമുഖ നഗരങ്ങള്‍ക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണം. ശനിയാഴ്ച ഉണ്ടായ ആക്രമണ പരമ്പരയില്‍ യുഎഇ തലസ്ഥാനമായ അബുദാബിയില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ദുബായിലെ വിനോദസഞ്ചാര കേന്ദ്രമായ പാം ജുമൈറയിലും വിമാനത്താവളങ്ങളിലും സ്‌ഫോടനങ്ങളുണ്ടായി.
137 മിസൈലുകളും 209 ഡ്രോണുകളുമാണ് ഇറാന്‍ യുഎഇക്ക് നേരെ തൊടുത്തതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. നഗരത്തില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഒരു പാകിസ്ഥാന്‍ സ്വദേശിയും കൊല്ലപ്പെട്ടു. ദുബായ് വിമാനത്താവളത്തിലും പാം ജുമൈറയിലും സ്‌ഫോടനങ്ങളെത്തുടര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുഎഇ, ഖത്തര്‍, കുവൈറ്റ് എന്നീ രാജ്യങ്ങള്‍ തങ്ങളുടെ വ്യോമപാത താല്‍ക്കാലികമായി അടച്ചു.
അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് ഖത്തറിന് നേരെ 65 മിസൈലുകളാണ് ഇറാന്‍ തൊടുത്തത്. ഇവിടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. കുവൈറ്റിലെ അലി അല്‍ സലേം എയര്‍ബേസിനു നേരെ ഉണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ റണ്‍വേയ്ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിക്കുകയും മൂന്ന് കുവൈറ്റ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബഹ്റൈനിലെ അമേരിക്കന്‍ നാവിക താവളത്തിന് സമീപമുള്ള ജനവാസ മേഖലകളിലും മിസൈലുകള്‍ പതിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഫോണില്‍ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച നേതാക്കള്‍, ആക്രമണത്തെ ശക്തമായി നേരിടുമെന്ന് അറിയിച്ചു.
ശാന്തിയുടെയും സുരക്ഷിതത്വത്തിന്റെയും കേന്ദ്രമായി കരുതപ്പെട്ടിരുന്ന ഗള്‍ഫ് മേഖലയില്‍ ഇതാദ്യമായാണ് ഇത്രയും വ്യാപകമായ ആക്രമണം ഉണ്ടാകുന്നത്. ഇത് മേഖലയിലെ സാമ്പത്തിക-വ്യാപാര മേഖലകളെ ദോഷകരമായി ബാധിക്കുമെന്ന ആശങ്കയിലാണ് പ്രവാസി സമൂഹവും പ്രാദേശിക ഭരണകൂടങ്ങളും.
Related News