ടെഹ്റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി (86) ശനിയാഴ്ച നടന്ന വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഇന്റര്‍നാഷണല്‍ സ്ഥിരീകരിച്ചു. ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഖമേനിയുടെ വസതിയും ഓഫീസും ലക്ഷ്യമിട്ടായിരുന്നു ആക്രമണം.ഖമേനിയുടെ മരണത്തെത്തുടര്‍ന്ന് ഇറാനില്‍ 40 ദിവസത്തെ ദേശീയ ദുഃഖാചരണവും 7 ദിവസത്തെ പൊതുഅവധിയും പ്രഖ്യാപിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേരിട്ടുള്ള ഉത്തരവനുസരിച്ച് നടന്ന 'ഓപ്പറേഷന്‍ എപിക് ഫ്യൂറി' ഇറാന്റെ സൈനിക ശേഷിയെ തകര്‍ക്കുന്നതായിരുന്നു. ടെഹ്റാന്‍, തബ്രിസ്, ഖോം തുടങ്ങി പ്രമുഖ നഗരങ്ങളിലെല്ലാം സ്‌ഫോടനങ്ങള്‍ നടന്നു. ഇറാന്റെ മിസൈല്‍ പദ്ധതികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്ന് യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഖമേനിയുടെ ഉപദേശകന്‍ അലി ഷംഖാനിയും നിരവധി ഐആര്‍ജിസി കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടവരിലുള്‍പ്പെടും.
ഖമേനിയുടെ മരണത്തിന് പിന്നാലെ അയല്‍രാജ്യങ്ങളായ യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്ക് ഇറാന്‍ മിസൈല്‍ മഴ വര്‍ഷിച്ചു. സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചു. ഇസ്രായേല്‍ ആയിരക്കണക്കിന് റിസര്‍വ് സൈനികരെ അതിര്‍ത്തിയിലേക്ക് വിന്യസിച്ചിട്ടുണ്ട്.
ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ആര് അധികാരം പിടിക്കുമെന്ന് തനിക്കറിയാമെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. പേര് വെളിപ്പെടുത്തിയില്ലെങ്കിലും ഇറാനെ നയിക്കാന്‍ പ്രാപ്തിയുള്ള ചിലര്‍ തന്റെ പരിഗണനയിലുണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു. അതേസമയം, നയതന്ത്രത്തിനുള്ള അവസരം നഷ്ടമായതില്‍ ഐക്യരാഷ്ട്രസഭ ആശങ്ക രേഖപ്പെടുത്തി.
Related News