റിയാദ്: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മേഖലയിലുള്ള പതിനായിരക്കണക്കിന് പൗരന്മാരെ ഒഴിപ്പിക്കാനുള്ള ബൃഹദ് പദ്ധതിയുമായി ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം. നിലവില്‍ ഗള്‍ഫിലെ വിവിധ രാജ്യങ്ങളിലായി 76,000 ബ്രിട്ടീഷ് പൗരന്മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായാണ് ഔദ്യോഗിക കണക്ക്.
യു.എ.ഇയില്‍ മാത്രം 50,000-ത്തിലധികം ബ്രിട്ടീഷുകാര്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്. യു.എ.ഇ വ്യോമപാത അടച്ചതോടെ നാട്ടിലേക്ക് മടങ്ങാനാവാതെ വിനോദസഞ്ചാരികളും ബിസിനസ് യാത്രക്കാരും ദുബായില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇറാന്‍, ഇസ്രായേല്‍, പാലസ്തീന്‍ എന്നിവിടങ്ങളിലേക്ക് യാതൊരു കാരണവശാലും യാത്ര ചെയ്യരുതെന്ന് ബ്രിട്ടന്‍ നിര്‍ദ്ദേശം നല്‍കി. യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. സൗദിയിലുള്ള പൗരന്മാര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും ജോര്‍ദാന്‍, ഒമാന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും റിയാദിലെ ബ്രിട്ടീഷ് അംബാസഡര്‍ അറിയിച്ചു.
മേഖലയിലെ പ്രധാന വിമാനത്താവളങ്ങള്‍ അടച്ചതോടെ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് ഇപ്പോള്‍ സുരക്ഷിതമായ ഏക പുറത്തുകടക്കല്‍ മാര്‍ഗ്ഗമായി മാറിയിരിക്കുകയാണ്. ദുബായ്, അബുദാബി, ദോഹ എന്നിവിടങ്ങളില്‍ കുടുങ്ങിയ കോടീശ്വരന്മാരും വന്‍കിട കമ്പനി മേധാവികളും റിയാദ് വഴിയാണ് ഇപ്പോള്‍ യൂറോപ്പിലേക്ക് കടക്കുന്നത്.
ദുബായില്‍ നിന്നും മറ്റും സ്വകാര്യ സെക്യൂരിറ്റി ഏജന്‍സികളുടെ സഹായത്തോടെ എസ്യുവി വാഹനങ്ങളില്‍ പത്ത് മണിക്കൂറോളം റോഡ് മാര്‍ഗ്ഗം യാത്ര ചെയ്താണ് സമ്പന്നര്‍ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നത്. ഇവിടെ നിന്നും ചാര്‍ട്ടര്‍ ചെയ്ത സ്വകാര്യ വിമാനങ്ങളില്‍ ഇവര്‍ നാട്ടിലേക്ക് മടങ്ങുന്നു. റിയാദില്‍ നിന്ന് യൂറോപ്പിലേക്ക് ഒരു സ്വകാര്യ വിമാനത്തിന് 3.5 ലക്ഷം ഡോളര്‍ (ഏകദേശം 2.9 കോടി രൂപ) വരെയാണ് നിലവിലെ നിരക്ക്.
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പര്‍ ഇന്ന് വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നടത്തും. അതിനിടെ, മിഡില്‍ ഈസ്റ്റിലെ സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാമര്‍ ബഹ്റൈന്‍, സൈപ്രസ് നേതാക്കളുമായി സംസാരിച്ച് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.
Related News