ഇറാനിലെ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഹുസൈനി ഖുമൈനി, അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് നടത്തിയ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്ത മാര്‍ച്ച് ഒന്നിന് ഇറാന്‍ സ്ഥിരീകരിച്ചു. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെ, ഒരു രാഷ്ട്രത്തലവന്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്നത് അന്താരാഷ്ട്ര ബന്ധങ്ങളിലെ വലിയൊരു വിള്ളലാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ ഞെട്ടിക്കുന്ന സംഭവത്തേക്കാള്‍ ഏറെ പ്രകടമാകുന്നത് ഈ വിഷയത്തില്‍ ന്യൂഡല്‍ഹി പുലര്‍ത്തുന്ന മൗനമാണ്.
ഇറാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റത്തെയോ ഈ വധത്തെയോ അപലപിക്കാന്‍ ഭാരത സര്‍ക്കാര്‍ തയാറായിട്ടില്ല. ഇസ്രായേല്‍-അമേരിക്കന്‍ ആക്രമണങ്ങളെ അവഗണിച്ചുകൊണ്ട്, യു.എ.ഇക്ക് നേരെ ഇറാന്‍ നടത്തിയ തിരിച്ചടിയെ മാത്രം അപലപിക്കാനാണ് പ്രധാനമന്ത്രി മുതിര്‍ന്നത്. പിന്നീട് 'ആഴത്തിലുള്ള ആശങ്ക'യെക്കുറിച്ചും 'ചര്‍ച്ചകളിലൂടെയുള്ള പരിഹാര'ത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. എന്നാല്‍ ഈ ആക്രമണങ്ങള്‍ക്ക് മുന്‍പ് അവിടെ നടന്നുകൊണ്ടിരുന്നതും അതുതന്നെയായിരുന്നു. ഒരു വിദേശ നേതാവിന്റെ കൊലപാതകത്തില്‍ നമ്മുടെ രാജ്യം പരമാധികാരത്തെ ഉയര്‍ത്തിപ്പിടിക്കാതിരിക്കുന്നത് വിദേശനയത്തിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്നു.
മൗനം നിഷ്പക്ഷതയല്ല
യുദ്ധപ്രഖ്യാപനം ഇല്ലാതെയും നയതന്ത്ര ചര്‍ച്ചകള്‍ക്കിടയിലും നടന്ന ഈ വധം ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 2(4)ന്റെ ലംഘനമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഇത്തരം നിയമലംഘനങ്ങളില്‍ മൗനം പാലിക്കുന്നത് ഇത്തരം പ്രവൃത്തികള്‍ക്ക് നല്‍കുന്ന അംഗീകാരമായി മാറുന്നു.
പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനം കഴിഞ്ഞ് 48 മണിക്കൂറിനുള്ളിലാണ് ഈ കൊലപാതകം നടന്നത് എന്നത് സംശയങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഗാസയിലെ സിവിലിയന്‍ മരണങ്ങളില്‍ ലോകം മുഴുവന്‍ പ്രതിഷേധിക്കുമ്പോഴും ബെഞ്ചമിന്‍ നെതന്യാഹുവിന് ഇന്ത്യ നല്‍കുന്ന പിന്തുണ ധാര്‍മ്മികമായ വ്യക്തതയില്ലാത്ത ഒന്നാണ്. ഇത് ഇന്ത്യയെ ഒറ്റപ്പെടുത്താന്‍ കാരണമായേക്കാം.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നിലപാട്
ഇറാനിലെ ബോംബാക്രമണങ്ങളെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തമായി അപലപിച്ചു. സമാധാനപരമായ പ്രശ്‌നപരിഹാരമെന്ന ഭരണഘടനയുടെ 51-ാം അനുച്ഛേദത്തില്‍ അധിഷ്ഠിതമായ വിദേശനയമാണ് ഇന്ത്യക്കുണ്ടാവേണ്ടത്. ഷിയാ വിഭാഗത്തോടും ഇറാാനിലെ ജനങ്ങളോടും കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി.
ഇറാനുമായുള്ള നമ്മുടെ ബന്ധം ചരിത്രപരവും തന്ത്രപ്രധാനവുമാണ്. 1994-ല്‍ കശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യക്കെതിരെ പ്രമേയം വന്നപ്പോള്‍ അത് തടയാന്‍ ഇറാന്‍ സഹായിച്ചിരുന്നു. അതുപോലെ പാകിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള സാഹെദാനിലെ ഇന്ത്യന്‍ സാന്നിധ്യവും തന്ത്രപ്രധാനമാണ്.
തന്ത്രപ്രധാനമായ ആവശ്യകത
ഇസ്രായേലുമായും ഇറാനുമായും നല്ല ബന്ധമുള്ള ഇന്ത്യക്ക് ഈ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ അത് ഇന്ത്യയുടെ വിശ്വാസ്യതയെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഏകദേശം ഒരു കോടി ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെങ്കില്‍ ഇന്ത്യ ഒരു സ്വതന്ത്ര ശക്തിയായി നിലകൊള്ളേണ്ടതുണ്ട്.
'വസുധൈവ കുടുംബകം' എന്നത് വെറുമൊരു മുദ്രാവാക്യമല്ല; അത് നീതിയിലും സംയമനത്തിലും ഉള്ള ഉറച്ച വിശ്വാസമാണ്. അന്താരാഷ്ട്ര നിയമങ്ങള്‍ വെല്ലുവിളിക്കപ്പെടുമ്പോള്‍ മൗനം പാലിക്കുന്നത് നമ്മുടെ പാരമ്പര്യത്തെ കൈവിടുന്നതിന് തുല്യമാണ്. ഈ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് അത്യാവശ്യമാണ്.
(കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി ഇന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിന്റെ സംക്ഷിപ്തരൂപം)
Related News