വാഷിംഗ്ടണ്‍: ഇറാന്റെ സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്കന്‍ സൈന്യം വന്‍തോതിലുള്ള വ്യോമാക്രമണം നടത്തി. ഫെബ്രുവരി 28-ന് ആരംഭിച്ച 'ഓപ്പറേഷന്‍ എപ്പിക് ഫ്യൂറി'യുടെ ഭാഗമായി ഇറാനിലുടനീളമുള്ള ഏകദേശം 2,000 ലക്ഷ്യസ്ഥാനങ്ങളില്‍ ഇതിനോടകം ആക്രമണം നടത്തിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. മിസൈല്‍ ബാറ്ററികള്‍, കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്ററുകള്‍, വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളാണ് തകര്‍ത്തത്.
യുഎസ് ആക്രമണത്തില്‍ ഇറാന്റെ 11 യുദ്ധക്കപ്പലുകള്‍ തകര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗള്‍ഫ് ഓഫ് ഒമാനിലെ നാവിക ഇന്‍ഫ്രാസ്ട്രക്ചറുകള്‍ക്ക് പുറമെ, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ കമാന്‍ഡ് നോഡുകള്‍, ബാലിസ്റ്റിക്-ക്രൂയിസ് മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, റഡാര്‍ സംവിധാനങ്ങള്‍ എന്നിവയും തകര്‍ക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. മേഖലയിലെ യുഎസ് സേനയ്ക്കും താല്‍പ്പര്യങ്ങള്‍ക്കും ഭീഷണിയുയര്‍ത്തുന്ന ഇറാന്റെ സൈനിക ശേഷി ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രധാന ഇറാനിയന്‍ നഗരങ്ങളിലും സൈനിക താവളങ്ങളിലും വലിയ തോതിലുള്ള നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓപ്പറേഷന്‍ ആരംഭിച്ച് ആദ്യ 12 മണിക്കൂറിനുള്ളില്‍ മാത്രം 900-ഓളം വ്യോമാക്രമണങ്ങള്‍ നടന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' അധിഷ്ഠിത ടാര്‍ഗെറ്റിംഗ് സംവിധാനങ്ങള്‍ ഉപയോഗിച്ചതിനാല്‍ അതീവ കൃത്യതയോടെയും വേഗത്തിലും ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ സാധിച്ചതായി വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ സേനയ്‌ക്കൊപ്പം ഇസ്രായേല്‍ സൈന്യവും ഈ നീക്കങ്ങളില്‍ പങ്കുചേരുന്നുണ്ട്. 2,000 ലക്ഷ്യങ്ങള്‍ എന്നത് കേവലം സൈനിക ക്യാമ്പുകള്‍ മാത്രമല്ലെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വിശദീകരിക്കുന്നു. ഓരോ മിസൈല്‍ ലോഞ്ചറുകള്‍, റഡാര്‍ അറേകള്‍, ഭൂഗര്‍ഭ ബങ്കറുകള്‍, കമാന്‍ഡ് ഫെസിലിറ്റികള്‍ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ തകര്‍ത്ത സൈനിക കേന്ദ്രങ്ങളുടെ കൃത്യമായ പട്ടികയോ വിശദാംശങ്ങളോ അമേരിക്ക ഇതുവരെ പുറത്തുവിട്ടിട്ടില്ല.
മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍, ഇറാന്റെ പ്രത്യാക്രമണ സാധ്യതകള്‍ മുന്‍കൂട്ടി കണ്ട് യുഎസ് സേന അതീവ ജാഗ്രതയിലാണ്.
Related News