തീക്ഷ്ണമായ പോരാട്ടവീര്യത്തിന്റെയും അധികാരത്തിന്റെയും മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ ഒടുവില്‍ ടെഹ്റാനിലെ ആ ഇടുങ്ങിയ ബങ്കറിനുള്ളില്‍ അവസാനിച്ചിരിക്കുന്നു. പശ്ചിമേഷ്യയുടെ രാഷ്ട്രീയ ഭൂപടത്തെ തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ആ വാര്‍ത്ത പുറംലോകം അറിഞ്ഞത് കറുത്ത വസ്ത്രമണിഞ്ഞ വാര്‍ത്താ അവതാരകന്റെ വിറയ്ക്കുന്ന ശബ്ദത്തിലൂടെയായിരുന്നു: 'ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ വിടവാങ്ങിയിരിക്കുന്നു.' കേവലം ഒരു മരണവാര്‍ത്ത എന്നതിലുപരി, ഒരു സാമ്രാജ്യത്തിന്റെ അന്ത്യം കുറിക്കുന്ന പ്രഖ്യാപനമായിരുന്നു അത്.
ഫെബ്രുവരി 28 ശനിയാഴ്ച പുലര്‍ച്ചെ ടെഹ്റാന്‍ നഗരം ശാന്തമായിരുന്നെങ്കിലും ആകാശത്തിന് മുകളില്‍ മരണത്തിന്റെ നിഴല്‍ പരന്നിരുന്നു. ഇസ്രായേലിന്റെ എഫ്-35 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇറാനിയന്‍ റഡാറുകളുടെ കണ്ണുവെട്ടിച്ച് നഗരമധ്യത്തിലേക്ക് ഇരച്ചുകയറി. കൃത്യം 6:00 മണിക്ക് ഇസ്രായേലില്‍ നിന്ന് പറന്നുയര്‍ന്ന ആ വിമാനങ്ങള്‍ 9:40-ന് ലക്ഷ്യസ്ഥാനത്തെത്തിയപ്പോള്‍ ചരിത്രം വഴിമാറുകയായിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ അതീവ രഹസ്യവിവരമനുസരിച്ച്, ഖാംനഈയും അദ്ദേഹത്തിന്റെ വിശ്വസ്തരായ സൈനിക മേധാവികളും ഒരു അടിയന്തര യോഗത്തിനായി ഒത്തുകൂടിയ നിമിഷമായിരുന്നു അത്. ആധുനിക യുദ്ധതന്ത്രത്തിലെ ഏറ്റവും മാരകമായ 'ഡെകാപിറ്റേഷന്‍ സ്‌ട്രൈക്ക്' അഥവാ തലയറുക്കല്‍ തന്ത്രമാണ് അവിടെ പ്രയോഗിക്കപ്പെട്ടത്.
ഭൂമിക്കടിയിലെ നൂറുകണക്കിന് അടി ആഴത്തിലുള്ള കോണ്‍ക്രീറ്റ് പാളികളെ തകര്‍ക്കാന്‍ ശേഷിയുള്ള 'ബങ്കര്‍ ബസ്റ്റര്‍' ബോംബുകള്‍ മിന്നല്‍ വേഗത്തില്‍ ആ കെട്ടിടസമുച്ചയത്തിലേക്ക് പതിച്ചു. വെറും അറുപത് സെക്കന്‍ഡുകള്‍ മാത്രമാണ് ആ ഓപ്പറേഷന്‍ നീണ്ടുനിന്നത്. ശക്തമായ സ്ഫോടനത്തില്‍ പാസ്ചര്‍ ഏരിയയിലെ ആ സുരക്ഷിത താവളം ഒരു ശവപ്പറമ്പായി മാറി. അലി ഖാംനഈയോടൊപ്പം അദ്ദേഹത്തിന്റെ മകള്‍, പേരമകന്‍, മരുമകള്‍ എന്നിവരും ആ അഗ്‌നിനാളങ്ങളില്‍ ഇല്ലാതായി. രക്ഷപ്പെടാന്‍ ഒരു ചെറിയ അവസരം പോലും നല്‍കാത്ത വിധം കൃത്യമായിരുന്നു ആ ആക്രമണം.
വീണുപോയ കരുത്തരായ സൈനികമേധാവികള്‍
ഈ സ്‌ഫോടനം ഖാംനഈയെ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല, മറിച്ച് ഇറാന്‍ ഭരണകൂടത്തിന്റെ 'തലച്ചോറിനെ' തന്നെ ഇല്ലാതാക്കാനായിരുന്നു. പ്രതിരോധ മന്ത്രി അസീസ് നസീര്‍സാദെ, ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് അബ്ദുല്‍ റഹീം മൂസാവി, റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് പക്പോ എന്നിവര്‍ ആ മുറിയില്‍ കൊല്ലപ്പെട്ടതോടെ ഇറാന്റെ സൈനിക നേതൃത്വം പൂര്‍ണ്ണമായും അനാഥമായി. ഭരണകൂടത്തിന്റെ കരുത്തരായ ഏഴ് സുരക്ഷാ നേതാക്കളും നാല്‍പ്പതോളം വരുന്ന ഉന്നത ഉദ്യോഗസ്ഥരും ഒരേസമയം ഇല്ലാതായതോടെ ടെഹ്റാന്‍ അക്ഷരാര്‍ത്ഥത്തില്‍ സ്തംഭിച്ചുപോയി.
ഈ ദൗത്യം വിജയകരമായതിന് പിന്നില്‍ അത്യാധുനിക സാങ്കേതിക വിദ്യയുടെ വലിയൊരു വിന്യാസമുണ്ടായിരുന്നു. ടെഹ്റാനിലെ ട്രാഫിക് ക്യാമറകള്‍ മുതല്‍ നേതാക്കളുടെ സെല്‍ഫോണ്‍ സിഗ്‌നലുകള്‍ വരെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ആക്രമണം നടക്കുന്ന സമയത്ത് ആ സുരക്ഷാ മേഖലയിലെ പന്ത്രണ്ടോളം സെല്‍ഫോണ്‍ ടവറുകള്‍ പ്രവര്‍ത്തനരഹിതമാക്കിയതിലൂടെ പുറംലോകവുമായി ആശയവിനിമയം നടത്താന്‍ പോലുമാകാതെ ആ വലിയ പട നയിച്ച നേതാക്കള്‍ നിസ്സഹായരായി.
തെരുവുകളിലെ ഭീതിയും പ്രാര്‍ത്ഥനകളും
ആക്രമണത്തിന് ശേഷം മണിക്കൂറുകളോളം ടെഹ്റാന്‍ ഒരു മരവിപ്പിലായിരുന്നു. ആദ്യം വാര്‍ത്തകള്‍ നിഷേധിക്കാന്‍ ശ്രമിച്ചെങ്കിലും വൈകാതെ സത്യം ലോകത്തിന് മുന്നിലെത്തി. ഇറാന്‍ ടെലിവിഷന്‍ ഖുര്‍ആന്‍ സൂക്തങ്ങളിലേക്ക് മാറിയതോടെ ജനങ്ങള്‍ ദുരന്തം മണത്തറിഞ്ഞു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ കടുത്ത പ്രതികാരം വാഗ്ദാനം ചെയ്യുമ്പോള്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതിനെ നീതിയുടെ വിജയമെന്നാണ് വിശേഷിപ്പിച്ചത്.
ഇറാന്‍ തെരുവുകള്‍ ഇപ്പോള്‍ വിഭജിക്കപ്പെട്ടിരിക്കുകയാണ്. ചില ഭാഗങ്ങളില്‍ ദശാബ്ദങ്ങള്‍ നീണ്ട കടുത്ത ഭരണത്തിന്റെ അന്ത്യത്തില്‍ ആളുകള്‍ രഹസ്യമായും പരസ്യമായും സന്തോഷം പങ്കുവയ്ക്കുമ്പോള്‍, മറ്റൊരു വശത്ത് പതിനായിരങ്ങള്‍ നെഞ്ചത്തടിച്ച് വിലപിച്ചുകൊണ്ട് തെരുവിലിറങ്ങുന്നു. മുപ്പത്തിയേഴ് വര്‍ഷത്തെ ഖാംനഈ യുഗം അവസാനിക്കുമ്പോള്‍, ഇറാന്‍ എന്ന രാജ്യം ഇനി എങ്ങോട്ട് നീങ്ങുമെന്ന ചോദ്യം ഒരു അഗ്‌നിപര്‍വ്വതം പോലെ ലോകത്തിന് മുന്നില്‍ പുകയുകയാണ്.
Related News