വാഷിംഗ്ടണ്‍: അമേരിക്ക യുദ്ധത്തില്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പെന്റഗണില്‍ വാര്‍ത്താ സമ്മേളനത്തില്‍ അവകാശപ്പെട്ടു. ഒരാഴ്ചയ്ക്കുള്ളില്‍ ഇറാന്റെ ആകാശം പൂര്‍ണ്ണമായും അമേരിക്കയുടെയും ഇസ്രായേലിന്റെയും നിയന്ത്രണത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു. 2024-ല്‍ ട്രംപിനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ഇറാനിയന്‍ രഹസ്യ വിഭാഗത്തിന്റെ തലവനെ വധിച്ചതായും ഹെഗ്സെത്ത് സ്ഥിരീകരിച്ചു. ഇറാന്റെ പ്രധാന നാവിക ശേഷി ഫലപ്രദമായി നിര്‍വീര്യമാക്കിയെന്നും 20-ലധികം ഇറാനിയന്‍ കപ്പലുകള്‍ തകര്‍ത്തതായും ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ഡാന്‍ കെയ്ന്‍ വ്യക്തമാക്കി.
ശ്രീലങ്കന്‍ തീരത്ത് വെച്ച് ഇറാന്റെ യുദ്ധക്കപ്പല്‍ അമേരിക്കന്‍ അന്തര്‍വാഹിനി ആക്രമിച്ചു തകര്‍ത്തതോടെ ഇറാന്‍-അമേരിക്ക സംഘര്‍ഷം പശ്ചിമേഷ്യയ്ക്ക് പുറത്തേക്കും വ്യാപിച്ചിരിക്കുകയാണ്. മിഡില്‍ ഈസ്റ്റിന് പുറത്ത് ഇറാന് നേരെ അമേരിക്ക നടത്തുന്ന ആദ്യത്തെ പ്രധാന സൈനിക നീക്കമാണിത്. ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ട 87 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 32 പേര്‍ക്ക് ഗുരുതരമായി പുരിക്കേറ്റിട്ടുണ്ട്. 187 പേര്‍ കപ്പലില്‍ ഉണ്ടായിരുന്നതായാണ് സൂചന.
പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെ ആക്രമണം: അന്വേഷണം പ്രഖ്യാപിച്ചു
ശനിയാഴ്ച ഇറാനിലെ പെണ്‍കുട്ടികളുടെ സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 168 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചു. സാധാരണക്കാരെ തങ്ങള്‍ ലക്ഷ്യം വെക്കാറില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും ഹെഗ്സെത്ത് പറഞ്ഞു.
യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി ഇന്ന് പ്രത്യേക യോഗം ചേരും. ചൈനയും റഷ്യയും അമേരിക്കയുടെ നീക്കങ്ങളെ ശക്തമായി അപലപിച്ചിട്ടുണ്ട്.
തെക്കന്‍ ലബനനില്‍ ഇസ്രായേല്‍ ആക്രമണം കടുപ്പിച്ചതോടെ ഹിസ്ബുള്ള തിരിച്ചടി ശക്തമാക്കി. ഇസ്രായേലിന്റെ വടക്കന്‍ നഗരങ്ങളിലേക്ക് റോക്കറ്റ് ആക്രമണങ്ങള്‍ തുടരുകയാണ്. ലിതാനി നദിക്ക് വടക്കോട്ട് മാറാന്‍ ഇസ്രായേല്‍ സൈന്യം നല്‍കിയ മുന്നറിയിപ്പിനെത്തുടര്‍ന്ന് പതിനായിരക്കണക്കിന് ലബനന്‍ പൗരന്മാര്‍ വീടൊഴിഞ്ഞു പോവുകയാണ്. ബെയ്‌റൂട്ട് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഭാഗികമായി തടസ്സപ്പെട്ടു.
നാവികശേഷിക്ക് കനത്ത ആഘാതമേറ്റെങ്കിലും ഇറാന്റെ ഭൂഗര്‍ഭ മിസൈല്‍ താവളങ്ങള്‍ ഇപ്പോഴും സജീവമാണെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Related News