തിരുവനന്തപുരം: പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷസാഹചര്യത്തെ തുടര്‍ന്ന് ആരംഭിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്കില്‍ 2026 മാര്‍ച്ച് 05 ന് രാവിലെ 11 മണിവരെ 810 പേരാണ് ബന്ധപ്പെട്ടത്. ഇന്ത്യയില്‍ നിന്നും 523 പേരും യു.എ.ഇ 144, ഖത്തർ 59, ബഹ്റൈൻ 52, കുവൈത്ത് 16, ഒമാൻ 5, സൗദി അറേബ്യ 9 യുകെ 2 പേരുമാണ് ബന്ധപ്പെട്ടത്. ഇതോടൊപ്പം പ്രവാസികേരളീയര്‍ക്ക് സഹായം ഉറപ്പാക്കുന്നതിനായി ഗള്‍ഫ് രാജ്യങ്ങളില്‍ രൂപീകരിച്ച ആറ് നോര്‍ക്ക സഹായ കൂട്ടായ്മകള്‍ വഴിയും ഇടപെട്ടു വരുന്നു. പ്രവേശന വിസകൾക്ക് ഒരു മാസത്തെക്ക് കാലാവധി നീട്ടി നല്‍കുമെന്ന് ഖത്തര്‍, യു.എ.ഇ രാജ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. യു.എ.ഇ യില്‍ നിന്നും റോഡുമാര്‍ഗ്ഗം ഒമാനിലെത്തി തുടര്‍ന്ന് വിമാനമാര്‍ഗ്ഗം നാട്ടിലേയ്ക്ക് തിരിച്ചെത്തുന്നവരുമുണ്ട്. നോര്‍ക്ക വകുപ്പ്, നോര്‍ക്ക റൂട്ട്സ്, അതാത് രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങള്‍, എംബസി വോളണ്ടിയര്‍മാര്‍, നോര്‍ക്ക അംഗീകൃത പ്രവാസി സംഘടനാ പ്രതിനിധികള്‍, സാമൂഹികപ്രവര്‍ത്തകര്‍, പ്രമുഖവ്യക്തികള്‍ എന്നിവരുള്‍പ്പെടുന്നതാണ് നോര്‍ക്ക സഹായ കൂട്ടായ്മകള്‍. മേഖലയിലെ നിലവിലെ സാഹചര്യം, ഹെൽപ് ഡെസ്ക്കുകളില്‍ ലഭിച്ച വിവരങ്ങള്‍, അടിയന്തിരമായി സഹായ ലഭ്യമാക്കേണ്ടവ എന്നിവ നോര്‍ക്ക സെന്ററില്‍ ചേര്‍ന്ന അവലോകനയോഗം വിലയിരുത്തി.
വ്യാജ വാര്‍ത്തകള്‍, അഭ്യൂഹങ്ങള്‍, സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിര്‍മ്മിത ബുദ്ധിയില്‍ സൃഷ്ടിച്ച കാര്യങ്ങള്‍ എന്നിവ സമൂഹമാധ്യമങ്ങളിലോ അല്ലാതേയോ പങ്കുവെയ്ക്കരുതെന്ന് മിക്ക രാജ്യങ്ങളിലും കര്‍ശന നിര്‍ദ്ദേശമുണ്ട്. പ്രവാസി കേരളീയര്‍ അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളും ഇന്ത്യന്‍ മിഷനുകളും ബന്ധപ്പെട്ട അധികാരികളും നല്‍കുന്ന ഔദ്യോഗിക അറിയിപ്പുകള്‍ മാത്രം പിന്തുടരേണ്ടതാണ്. പ്രവാസികേരളീയര്‍ക്കും ബന്ധുക്കള്‍ക്കും അടിയന്തിര സഹായം ആവശ്യമുളളവര്‍ക്കും ബന്ധപ്പെടുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോർക റൂട്ട്സ് ഹെൽപ്‌ഡെസ്ക് +91-8802012345 (അന്താരാഷ്ട്ര മിസ്ഡ് കോൾ), 18004253939 (ടോൾ ഫ്രീ നമ്പർ, ഇന്ത്യയില്‍ നിന്നും) ന്യൂഡൽഹി കേരള ഹൗസ് കൺട്രോൾ റൂം (011-23747079, 011-23742320, +91-9310443880) എന്നിവയ്ക്കു പുറമേ നോര്‍ക്ക സെന്ററില്‍ എല്ലാ ദിവസവും രാത്രി 10 മണി വരെ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം കണ്‍ട്രോള്‍ റൂം 9 AM to 9 PM 1800118797 (Toll Free), +91 11 2301 2113, +91 11 2301 4104, +91 11 2301 7905. അടിയന്തിര സഹായത്തിനായി അതാത് രാജ്യത്തെ ഇന്ത്യന്‍ മിഷനുകളിലും ബന്ധപ്പെടാവുന്നതാണ്.
Related News