വാഷിംഗ്ടണ്‍/ടെഹ്റാന്‍: ഇറാനെതിരായ സംയുക്ത യുഎസ്-ഇസ്രായേല്‍ സൈനിക നടപടി ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മേഖലയില്‍ സംഘര്‍ഷം അതീവ ഗുരുതരമാകുന്നു. ഇറാന്റെ വ്യോമസേനയും പ്രതിരോധ സംവിധാനങ്ങളും പൂര്‍ണ്ണമായും തകര്‍ത്തുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. നിശ്ചയിച്ചതിലും വേഗത്തില്‍ ഇറാന്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ഇനി അവര്‍ക്ക് വ്യോമസേന എന്നൊന്ന് ഇല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
കരയുദ്ധത്തിന് തയ്യാറെന്ന് ഇറാന്‍
അമേരിക്കന്‍ കരസേനയെ നേരിടാന്‍ ഇറാന്‍ സജ്ജമാണെന്ന് സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി പറഞ്ഞു. 'ആയിരക്കണക്കിന് അമേരിക്കന്‍ സൈനികരെ കൊലപ്പെടുത്തിയും തടവിലാക്കിയും ഞങ്ങള്‍ അവരെ നാണംകെടുത്തും,' അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സമാനമായ നിലപാടാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും സ്വീകരിച്ചത്. ഇറാന്റെ ഭരണം അട്ടിമറിക്കാന്‍ അമേരിക്ക കരസേനയെ ഇറക്കുമോ എന്ന കാര്യത്തില്‍ നിരീക്ഷകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ സജീവമാണ്.
ഇറാന്റെ അത്യാധുനിക 'ഡ്രോണ്‍ കാരിയര്‍' കപ്പല്‍ തകര്‍ത്തതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് (ഇഋചഠഇഛങ) അറിയിച്ചു. ഇറാന്റെ നാവികസേനയെ പൂര്‍ണ്ണമായും മുക്കിക്കളയുകയാണ് ലക്ഷ്യമെന്നും യുഎസ് വ്യക്തമാക്കി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിലും ചരിത്ര നഗരമായ ഇസ്ഫഹാനിലും വെള്ളിയാഴ്ച പുലര്‍ച്ചെ ശക്തമായ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ടാണ് യുഎസ്-ഇസ്രായേല്‍ ബോംബാക്രമണം നടക്കുന്നത്.
സൗദി അറേബ്യയുടെ അല്‍-ഖര്‍ജ് മേഖല ലക്ഷ്യമാക്കി വന്ന ക്രൂയിസ് മിസൈല്‍ തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മേഖലയിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 27 ആക്രമണങ്ങള്‍ നടത്തിയതായി ഇറാഖിലെ ഇറാന്‍ അനുകൂല സായുധ ഗ്രൂപ്പുകള്‍ അവകാശപ്പെട്ടു.
തെക്കന്‍ ലെബനനില്‍ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി. അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ള ഇസ്രായേല്‍ സെറ്റില്‍മെന്റുകളില്‍ നിന്ന് ജനങ്ങള്‍ ഒഴിയണമെന്ന് ഹിസ്ബുള്ള മുന്നറിയിപ്പ് നല്‍കി.
'ഞങ്ങള്‍ വാടകത്തോക്കുകളല്ല': കുര്‍ദുകള്‍
ഇറാനെതിരായ യുദ്ധത്തില്‍ കുര്‍ദിഷ് വിഭാഗങ്ങളെ അമേരിക്ക ചരടുവലിക്കുന്നതിനെതിരെ ഇറാഖ് പ്രഥമ വനിത ഷനാസ് ഇബ്രാഹിം അഹമ്മദ് രംഗത്തെത്തി. തങ്ങളെ വാടകത്തോക്കുകളായി കാണരുതെന്നും കുര്‍ദുകളെ ഈ യുദ്ധത്തിലേക്ക് വലിച്ചിഴക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു.
കുരുന്നുകള്‍ കൊല്ലപ്പെട്ട സംഭവം: യുഎസ് പ്രതിക്കൂട്ടില്‍
തെക്കന്‍ ഇറാനിലെ മിനാബിലുള്ള പെണ്‍കുട്ടികളുടെ പ്രൈമറി സ്‌കൂളിന് നേരെ ശനിയാഴ്ച നടന്ന മിസൈല്‍ ആക്രമണത്തിന് പിന്നില്‍ അമേരിക്കന്‍ സൈന്യമാണെന്ന് സൂചന. റോയിട്ടേഴ്‌സ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, യുഎസ് സൈനിക ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യം ശരിവെക്കുന്നുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 165 ആയി ഉയര്‍ന്നു. സംഭവത്തില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി ഇറാന്‍ വന്‍ വിലാപയാത്രയും സംസ്‌കാര ചടങ്ങും നടത്തി. സാധാരണക്കാര്‍ക്കും സ്‌കൂളുകള്‍ക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ യുദ്ധക്കുറ്റമാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
Related News