റിയാദ്: മധ്യപൂര്‍വേഷ്യയില്‍ സൈനിക സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍, സൗദി അറേബ്യക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളെക്കുറിച്ച് സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറും ചര്‍ച്ച നടത്തി. ശനിയാഴ്ച പുലര്‍ച്ചെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഖാലിദ് രാജകുമാരന്‍ ഇക്കാര്യം അറിയിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത തന്ത്രപ്രധാന പ്രതിരോധ കരാറിന്റെ ഭാഗമായി, ഇത്തരം ആക്രമണങ്ങള്‍ തടയുന്നതിന് ആവശ്യമായ നടപടികളെക്കുറിച്ച് ഇരുനേതാക്കളും സംസാരിച്ചു. മേഖലയുടെ സുരക്ഷയെയും സ്ഥിരതയെയും തകര്‍ക്കുന്ന ഇത്തരം നടപടികളില്‍ നിന്ന് ഇറാന്‍ പിന്മാറണമെന്നും വിവേകപൂര്‍വ്വം പ്രവര്‍ത്തിക്കണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.
ഫെബ്രുവരി 28-ന് ഇറാനെതിരെ അമേരിക്കയും ഇസ്രായേലും ആരംഭിച്ച സൈനിക നീക്കത്തിന് മറുപടിയായി ഗള്‍ഫ് മേഖലയിലെ വിവിധ കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ശനിയാഴ്ച സൗദിയിലെ 'ഷെയ്ബ' എണ്ണപ്പാടം ലക്ഷ്യമാക്കി വന്ന നിരവധി ഡ്രോണുകള്‍ സൗദി പ്രതിരോധ സേന വെടിവെച്ചിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കേറ്റിരുന്നില്ല. സെപ്റ്റംബറില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം, സൗദിക്ക് നേരെയുള്ള ഏതൊരു ആക്രമണത്തെയും തങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായി പാകിസ്ഥാന്‍ കണക്കാക്കും.
സൗദി ആഭ്യന്തര മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരനെ ഫോണില്‍ വിളിച്ച പാക് ആഭ്യന്തര മന്ത്രി റാസ നഖ്വി, സൗദിയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പാകിസ്ഥാന്റെ പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി. ഹോര്‍മുസ് കടലിടുക്കിലെ ഊര്‍ജ്ജ ഗതാഗതം ഇറാന്‍ തടസ്സപ്പെടുത്തുന്നത് ആഗോള സമ്പദ്വ്യവസ്ഥയെ തന്നെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Related News