റിയാദ്/ദുബായ്: അയല്‍രാജ്യങ്ങളോട് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ നടത്തിയ പരസ്യമായ മാപ്പപേക്ഷയെ നോക്കുകുത്തിയാക്കി ഗള്‍ഫ് മേഖലയില്‍ വീണ്ടും ശക്തമായ ആക്രമണം. ഞായറാഴ്ച പുലര്‍ച്ചെ മുതല്‍ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഇറാന്റെ ഡ്രോണുകളും മിസൈലുകളും ആഞ്ഞടിച്ചു. സമാധാന നീക്കങ്ങള്‍ക്കിടയിലും ആക്രമണം തുടരുന്നത് മേഖലയെ യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
റിയാദ് നഗരത്തെ ലക്ഷ്യമാക്കി വന്ന 13 ഡ്രോണുകള്‍ കിഴക്കന്‍ മേഖലയില്‍ വെച്ച് സൗദി പ്രതിരോധ സേന തകര്‍ത്തു. ഇതിനുപുറമെ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലേക്ക് കടന്ന 8 ഡ്രോണുകളെ കൂടി വെടിവെച്ചിട്ടു. അല്‍-ഖര്‍ജിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ തുടര്‍ച്ചയായ മൂന്നാം ദിവസവും മിസൈല്‍ ആക്രമണശ്രമം ഉണ്ടായെങ്കിലും പരാജയപ്പെടുത്തി.
ഇന്നത്തെ ആക്രമണങ്ങളില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കുവൈത്തിലും യു.എ.ഇയിലുമാണ്. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി. അലി അല്‍-സലേം വ്യോമതാവളത്തിന് നേരെ മിസൈല്‍ പ്രയോഗവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി രാജ്യത്തെ എണ്ണ ഉത്പാദനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
ദുബായിലെ പാം ജുമൈറയിലുള്ള ഫെയര്‍മോണ്ട് ഹോട്ടലിന് മിസൈല്‍ ആഘാതത്തില്‍ തീപിടിച്ചു. സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതുവരെ യു.എ.ഇയില്‍ മാത്രം മരിച്ചവരുടെ എണ്ണം മൂന്നായി.
മനാമയിലെ യു.എസ് നാവികസേനാ ആസ്ഥാനത്തിന് നേരെയും ആമസോണ്‍ ഡാറ്റാ സെന്ററിന് നേരെയും ആക്രമണമുണ്ടായി. ജനവാസ മേഖലകളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ വീണ് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു.
'അയല്‍രാജ്യങ്ങളുടെ ഭൂമി ഇറാന് എതിരായ ആക്രമണത്തിന് ഉപയോഗിക്കാതിരുന്നാല്‍ തിരിച്ചടിക്കില്ല' എന്ന പെസെഷ്‌കിയാന്റെ പ്രസ്താവന വന്നതിന് പിന്നാലെ ആക്രമണം കടുപ്പിച്ചത് ഗള്‍ഫ് രാജ്യങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ (IRGC) പ്രസിഡന്റിന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നില്ലെന്നാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. ഇക്കാര്യം പ്രവാസി പത്രം ഇന്നലെ റിപ്പോര്‍ട്ട് ചെയ്്തിരുന്നു.
ഇറാന്റെ നടപടികള്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രൂക്ഷമായി പ്രതികരിച്ചു. ഇറാന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇറാന്റെ 'വഞ്ചനാപരമായ കടന്നുകയറ്റത്തെ' നേരിടാന്‍ അംഗരാജ്യങ്ങള്‍ ഒന്നിച്ച് നില്‍ക്കുമെന്ന് ജി.സി.സി (GCC) അടിയന്തര യോഗത്തിന് ശേഷം വ്യക്തമാക്കി.
Related News