ദുബായ്: ഇറാനുമായുള്ള യുദ്ധം അവസാനിക്കണമെങ്കില്‍ ആ രാജ്യത്തെ ഭരണാധികാരികളെയും സൈന്യത്തെയും പൂര്‍ണ്ണമായും തുടച്ചുനീക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയതിന് പിന്നാലെ, ഇറാന്റെ നിര്‍ണ്ണായക ഇന്ധന സംഭരണ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി സഖ്യകക്ഷിയായ ഇസ്രായേല്‍ വ്യോമാക്രമണം ശക്തമാക്കി. മിഡില്‍ ഈസ്റ്റില്‍ മിസൈലുകളും ഡ്രോണുകളും ആകാശയുദ്ധം തുടരുന്നതിനിടയില്‍, ഇറാന്‍ തങ്ങളുടെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്.
ഗള്‍ഫ് മേഖലയിലെ മറ്റ് രാജ്യങ്ങളിലേക്ക് യുദ്ധം വ്യാപിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. സൗദി അറേബ്യ, കുവൈറ്റ്, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കുവൈറ്റിലെ ഒരു സര്‍ക്കാര്‍ കെട്ടിടത്തില്‍ ആക്രമണത്തെത്തുടര്‍ന്ന് വലിയ തീപിടുത്തമുണ്ടായി. ഇത്തരം ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് സൗദി അറേബ്യ ഇറാനു മുന്നറിയിപ്പ് നല്‍കി. ഇതിനിടെ നോര്‍വേ തലസ്ഥാനമായ ഓസ്ലോയിലെ യുഎസ് എംബസിക്ക് സമീപം സ്‌ഫോടനമുണ്ടായതും ആശങ്ക വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ആക്രമണങ്ങളില്‍ അയല്‍രാജ്യങ്ങളോട് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ മാപ്പ് ചോദിച്ചെങ്കിലും ട്രംപിന്റെ നിരുപാധിക കീഴടങ്ങല്‍ എന്ന ആവശ്യം അദ്ദേഹം തള്ളിക്കളഞ്ഞു. അതിനിടെ, കൊല്ലപ്പെട്ട ആയത്തുല്ല അലി ഖാംനഇക്ക് പകരമായി പുതിയ നേതാവിനെ തിരഞ്ഞെടുക്കാന്‍ ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്ട്‌സ് ഞായറാഴ്ച യോഗം ചേര്‍ന്നേക്കും. എന്നാല്‍ ഇറാന്റെ പുതിയ നേതാവ് ആരായാലും അവരെ വേട്ടയാടുമെന്ന ഭീഷണിയുമായി ഇസ്രായേല്‍ സൈന്യം രംഗത്തെത്തിയിട്ടുണ്ട്.
യുദ്ധം ആഗോളതലത്തില്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുന്നത്. എണ്ണവില വര്‍ഷങ്ങള്‍ക്കിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. സമുദ്രമാര്‍ഗ്ഗമുള്ള ഗതാഗതവും വിമാന സര്‍വീസുകളും തടസ്സപ്പെട്ടു. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങളില്‍ ഇറാനില്‍ ഇതുവരെ 1300-ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. യുദ്ധം ലെബനനിലേക്കും വ്യാപിച്ചിരിക്കുകയാണ്; ഹിസ്ബുള്ളയെ നിയന്ത്രിച്ചില്ലെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രായേല്‍ ലെബനന് മുന്നറിയിപ്പ് നല്‍കി.
Related News