ദുബായ്: തങ്ങളുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയായ യുദ്ധം തുടരുന്നതിനിടെ, ഇറാന്റെ ഭരണനേതൃത്വത്തില്‍ കടുത്ത വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കില്ലെന്ന പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ വിവാദപരമായ പ്രസ്താവനയെത്തുടര്‍ന്ന് തീവ്രനിലപാടുകാരും പ്രായോഗികവാദികളും തമ്മിലുള്ള രൂക്ഷമായ ഭിന്നതയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ കര്‍ക്കശമായ ഭരണത്തിന് കീഴില്‍ ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ടിരുന്ന ആഭ്യന്തര തര്‍ക്കങ്ങളാണ് അദ്ദേഹത്തിന്റെ മരണത്തോടെ തെരുവിലേക്ക് വരുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങള്‍ ടെഹ്റാനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യത്തില്‍, ഭരണവര്‍ഗത്തിനിടയിലെ ഈ വിയോജിപ്പുകള്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സുരക്ഷയെത്തന്നെ ബാധിച്ചേക്കാമെന്ന് നിരീക്ഷകര്‍ കരുതുന്നു.
കനത്ത ബോംബാക്രമണങ്ങളില്‍ പല മുതിര്‍ന്ന കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടെങ്കിലും, രാജ്യത്തിന്റെ യുദ്ധതന്ത്രങ്ങളില്‍ കൂടുതല്‍ നിര്‍ണ്ണായകമായ പങ്ക് വഹിക്കാന്‍ സൈനിക വിഭാഗമായ റെവല്യൂഷണറി ഗാര്‍ഡ്സ് ശ്രമിക്കുകയാണ്. സിവിലിയന്‍ ഭരണകൂടത്തെക്കാള്‍ ഉപരിയായി സൈന്യത്തിന്റെ ശബ്ദത്തിനാണ് ഇപ്പോള്‍ ഇറാനില്‍ മുന്‍ഗണന ലഭിക്കുന്നത്.
'യുദ്ധകാലം അധികാര ഘടനകളെ കൂടുതല്‍ വ്യക്തമാക്കാറുണ്ട്. ഈ സാഹചര്യത്തില്‍ നിര്‍ണ്ണായക ശബ്ദം പ്രസിഡന്റിന്റേതല്ല, മറിച്ച് റെവല്യൂഷണറി ഗാര്‍ഡ്‌സിന്റേതാണ്,- മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോ അലക്‌സ് വതങ്ക നിരീക്ഷിക്കുന്നു.
അയല്‍രാജ്യങ്ങളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പ്രസിഡന്റ് പെസെഷ്‌കിയാന്‍ മാപ്പ് ചോദിച്ചത് ഭരണകൂടത്തിലെ തീവ്രവാദികളെ ചൊടിപ്പിച്ചു. തീവ്രനിലപാടുകാരനായ പുരോഹിതന്‍ ഹമീദ് രസായി ഉള്‍പ്പെടെയുള്ളവര്‍ പ്രസിഡന്റിനെതിരെ പരസ്യമായി രംഗത്തെത്തി. സമ്മര്‍ദ്ദം ശക്തമായതോടെ, തന്റെ സോഷ്യല്‍ മീഡിയ പ്രസ്താവനകളില്‍ നിന്ന് 'ക്ഷമാപണം' എന്ന ഭാഗം ഒഴിവാക്കി പ്രസിഡന്റിന് പിന്മാറേണ്ടി വന്നത് അദ്ദേഹത്തിന്റെ അധികാര ദൗര്‍ബല്യമായാണ് വിലയിരുത്തപ്പെടുന്നത്.
ഖാംനഇയുടെ പിന്‍ഗാമിയെ കണ്ടെത്താനുള്ള നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഖാംനഇയുടെ മകന്‍ മൊജ്തബ ഖാംനഇ മുന്‍നിരയിലുണ്ടെങ്കിലും, മുതിര്‍ന്ന പുരോഹിതന്മാര്‍ക്കിടയില്‍ അദ്ദേഹത്തിന് പൂര്‍ണ്ണ പിന്തുണയില്ലെന്നത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നു. ഞായറാഴ്ചയോടെ ഇക്കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമുണ്ടായേക്കും.
Related News