ടെഹ്റാന്‍: ഇറാന്‍ പരമാധികാര നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ മകന്‍ ആയത്തുള്ള സയ്യിദ് മുജ്തബ ഖാംനഇയെ തിരഞ്ഞെടുത്തു. അധികാരമേറ്റതിന് തൊട്ടുപിന്നാലെ, ഇസ്രായേലിനെ ലക്ഷ്യം വെച്ച് ഇറാന്‍ വന്‍തോതില്‍ മിസൈല്‍ ആക്രമണം നടത്തി. ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
യുഎസ്-ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അലി ഖാംനഇ കൊല്ലപ്പെട്ട് ഒന്‍പതാം ദിവസമാണ് ഇറാനിലെ നിര്‍ണ്ണായക സമിതിയായ 'അസംബ്ലി ഓഫ് എക്‌സ്പെര്‍ട്സ്' പുതിയ നേതാവിനെ പ്രഖ്യാപിച്ചത്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനെ നയിക്കുന്ന മൂന്നാമത്തെ പരമാധികാര നേതാവാണ് 56 കാരനായ മുജ്തബ ഖാംനഇ. തന്റെ പിതാവിനെപ്പോലെ തന്നെ കര്‍ക്കശ നിലപാടുകാരനായാണ് ഇദ്ദേഹം അറിയപ്പെടുന്നത്.
പുതിയ നേതാവിനെ തിരഞ്ഞെടുത്തതിന് പിന്നാലെ ഇസ്രായേലിന് നേരെ ആദ്യ ഘട്ട മിസൈലുകള്‍ വിക്ഷേപിച്ചതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.ഐ.ബി റിപ്പോര്‍ട്ട് ചെയ്തു. 'സയ്യിദ് മുജ്തബയുടെ ആജ്ഞാനുസരണം' എന്ന മുദ്രാവാക്യം പതിച്ച മിസൈലുകളുടെ ദൃശ്യങ്ങളും ഇറാന്‍ പുറത്തുവിട്ടു. ഇസ്രായേലിന് പുറമെ അയല്‍രാജ്യങ്ങളായ സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിലേക്കും മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
സൗദി വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച മൂന്ന് ബാലിസ്റ്റിക് മിസൈലുകളും നാല് ഡ്രോണുകളും തകര്‍ത്തതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കുവൈറ്റ് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ആക്രമണമുണ്ടായതായും, അമേരിക്കന്‍ സൈനിക താവളമുള്ള ഖത്തറില്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും വിവരമുണ്ട്. തങ്ങളുടെ പ്രതിരോധ സേന സജ്ജമാണെന്ന് കുവൈറ്റ് വ്യക്തമാക്കി.
അതേസമയം, പുതിയ ഇറാന്‍ നേതൃത്വത്തെ അംഗീകരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. അമേരിക്കയുടെ അനുമതിയില്ലാതെ പുതിയ നേതാവിന് അധികകാലം തുടരാനാവില്ലെന്ന് അദ്ദേഹം എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കി. മുജ്തബ ഖാംനഇയെയും ലക്ഷ്യം വെക്കാന്‍ മടിക്കില്ലെന്ന് ഇസ്രായേല്‍ സൈന്യവും വ്യക്തമാക്കിയിട്ടുണ്ട്.
നിലവില്‍ ഇറാന്റെ സൈനിക വിഭാഗമായ റവല്യൂഷണറി ഗാര്‍ഡ്സ് പുതിയ നേതാവിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച മുജ്തബയുടെ ഭരണം മേഖലയില്‍ കൂടുതല്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
Related News